

വാഷിങ്ടൺ: ഹോളിവുഡ് നടി മിഷേൽ ട്രാക്റ്റൻബർഗ് (39) മരിച്ച നിലയിൽ. സെൻട്രൽ പാർക്ക് സൗത്തിലെ അപ്പാർട്ട്മെന്റിൽ ബുധനാഴ്ചയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാൻഹട്ടനിലെ അപ്പാർട്ട്മെന്റിൽ നടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ന്യൂയോർക്ക് സിറ്റി പൊലീസ് അറിയിച്ചു. അടുത്തിടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും നടി വിധേയയായിരുന്നു. എന്നാൽ മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സ്ഥിരീകരിച്ചതായാണ് പൊലീസ് പറയുന്നത്. "മിഷേൽ ട്രാക്റ്റൻബർഗിന്റെ വിയോഗം പങ്കുവയ്ക്കുന്നതിൽ അതിയായ ദു:ഖമുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ കുടുംബം സ്വകാര്യത ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പങ്കുവയ്ക്കാനില്ല."- നടിയുടെ മരണം സ്ഥിരീകരിച്ച് പിആർ ഗരി മന്തൂഷ് പ്രസ്താവനയിലൂടെ അറിയിച്ചു.
ബഫി ദ് വാമ്പയർ സ്ലേയർ, ഗോസിപ്പ് ഗേൾ എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ സീരീസുകളിലും സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് മിഷേൽ ട്രാക്റ്റൻബർഗ്. ബാലതാരമായാണ് മിഷേൽ ട്രാക്റ്റൻബർഗ് അഭിനയരംഗത്തേക്ക് എത്തുന്നത്.
ദ് അഡ്വഞ്ചേഴ്സ് ഓഫ് പീറ്റ് & പീറ്റ് എന്ന പരമ്പരയിലെ മിഷേൽ ട്രാക്റ്റൻബർഗിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 1996-ൽ പുറത്തിറങ്ങിയ ഹാരിയറ്റ് ദ് സ്പൈ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായി അഭിനയിച്ചു. തുടർന്ന് യൂറോട്രിപ്പ്, ഐസ് പ്രിൻസസ്, 17 എഗെയ്ൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates