

നടൻ സലിംകുമാറിനെക്കുറിച്ചുള്ള രസികൻ കഥ പറഞ്ഞ് ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. സലിംകുമാറിനെക്കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ ഒരു കഥയാണ് ആനന്ദബോസ് ഓർത്തുപറഞ്ഞത്. കലാഭവന്റെ സ്ഥാപകൻ ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയ ഫാ. ആബേൽ പുരസ്കാരം സലിം കുമാറിന് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സലിം കുമാറിനെ കുറിച്ച് പല കഥകളും താൻ കേട്ടിട്ടുണ്ടെന്നും ഇതൊക്കെ ശരിയാണോ അതോ രമേശ് പിഷാരടി ഉണ്ടാക്കി വിട്ടതാണോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഥകളെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് പിഷാരടിയെ ആണ്. കഥയില്ലായ്‌മയിൽ നിന്ന് കഥയുണ്ടാക്കുവാൻ ഇത്രയും മിടുക്ക് വേറെ ആരിലും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്തിലെ സീറ്റിൽ നിന്ന് മാറാതെ വാശിപിടിച്ചിരുന്ന സ്ത്രീയെ ഒറ്റ വാക്കുകൊണ്ട് സലിംകുമാർ ഒഴിപ്പിച്ചതിനെക്കുറിച്ചാണ് ആനന്ദബോസ് പറഞ്ഞത്.
ആനന്ദബോസിന്റെ കഥ ഇങ്ങനെ: 'ഒരിക്കൽ സലിം കുമാർ ഒരു വിദേശ യാത്രയ്ക്ക് പോയിട്ട് വരികയാണ്. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക യാത്രയിലാണ്. ഫ്ലൈറ്റിൽ ഒരു വലിയ പ്രശ്നം. എക്കോണമി ക്ലാസ് ടിക്കറ്റെടുത്ത പ്രായമായ ഒരു പഞ്ചാബി സ്ത്രീ ഫസ്റ്റ് ക്ലാസിൽ കയറി ഇരിക്കുന്നു. എയർഹോസ്‌റ്റസുമാർ വന്നു പറഞ്ഞിട്ടും അവർ മാറാൻ തയാറാകുന്നില്ല. ഫ്ലൈറ്റിൽ ആദ്യം കയറിയത് താൻ ആണെന്നും അതുകൊണ്ട് ബാക്കിയുള്ളവർ പുറകിലിരിക്കട്ടെ എന്നാണ് ആ പഞ്ചാബി സ്ത്രീയുടെ നിലപാട്. ഒടുവിൽ സലിം കുമാർ പ്രശ്നത്തിൽ ഇടപെട്ടു. സലിംകുമാർ ചെന്ന് അവരുടെ ചെവിയിൽ എന്തോ പറഞ്ഞു. അത്രയും നേരം വഴക്കിട്ടിരുന്ന ആ സ്ത്രീ പെട്ടെന്ന് വളരെ മര്യാദക്കാരിയായി എക്കോണമി ക്ലാസിൽ പോയിരുന്നു.
സലിം കുമാർ എന്തായിരിക്കും ആ സ്ത്രീയോടു പറഞ്ഞിരിക്കുക എന്നത് എല്ലാവർക്കും കൗതുകമായി. കൂടെയുള്ളവർ കാര്യം ചോദിച്ചു. അപ്പോൾ സലിം കുമാർ പറഞ്ഞു, ‘ഞാൻ അവരോടു പറഞ്ഞത് വേറൊന്നുമല്ല. ചേച്ചി, ഈ സീറ്റ് ലണ്ടനിലേക്ക് പോകുന്നതാ. പുറകിലത്തേതാണ് ഡൽഹിയിലേക്കുള്ളത്’'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates