

സിനിമാ മേഖലയിൽ നിന്ന് തനിക്ക് ദുരനുഭവങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി ഗ്രേസ് ആന്റണി. എന്നാൽ സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ചില സുഹൃത്തുക്കൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അതു കേട്ടപ്പോൾ വേദന തോന്നിയെന്നും ഗ്രേസ് ആന്റണി പറഞ്ഞു.
"ഞാൻ ഓഡിഷൻ വഴിയാണ് സിനിമയിലേക്ക് വന്നത്. ഹാപ്പി വെഡിങ്ങായിരുന്നു ആദ്യ സിനിമ. അതിലെ അഭിനയം കണ്ടിട്ടാണ് മറ്റു സിനിമകളിലേക്ക് വിളിച്ചത്. കാസ്റ്റിങ് കൗച്ചോ മറ്റു ദുരനുഭവങ്ങളോ ഉണ്ടായിട്ടില്ല. ലൊക്കേഷനിൽ താമസവും മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം സിനിമയുടെ അണിയറപ്രവർത്തകർ നല്‍കിയിട്ടുണ്ട്. എന്നാൽ സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ചില സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്.
അതുകേട്ടപ്പോള്‍ വേദന തോന്നി. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്ന പശ്ചാത്തലത്തിൽ മലയാള സിനിമാ മേഖലയിലെ എല്ലാ നടീനടന്മാരെയും ബന്ധപ്പെടുത്തി വരുന്ന വാർത്തകൾ തന്റെ കാര്യത്തിൽ വാസ്തവവിരുദ്ധമാണെന്നും അത്തരത്തിൽ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് വേദനാജനകമാണെന്നും നടി പറഞ്ഞു. ദൈവം സഹായിച്ച് സിനിമാ മേഖലയിൽ നിന്ന് എനിക്ക് ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. തുല്യവേതനം വേണം എന്ന് എനിക്ക് പറയാൻ പറ്റില്ല. ഒരു സിനിമ വിറ്റു പോകുന്നത് അത് ആരെ മുൻനിർത്തി എടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.
ഒരു താരത്തെ മുൻ നിർത്തി സിനിമ എടുത്താൽ അയാൾക്ക് കൊടുക്കുന്ന പ്രതിഫലം എനിക്ക് ചോദിക്കാൻ കഴിയില്ല. പക്ഷെ മാന്യമായ പ്രതിഫലം നമുക്ക് കിട്ടണം. തുടക്ക സമയത്ത് എനിക്ക് വലിയ പ്രതിഫലം കിട്ടിയിട്ടില്ല. അത് ചോദിക്കാനുള്ള അവകാശം പോലും ഇല്ലായിരുന്നു. അന്നൊക്കെ നമ്മുടെ യാത്രാച്ചെലവും താമസസൗകര്യവും മാത്രമൊക്കെയേ കിട്ടിയിട്ടുള്ളൂ. അതൊക്കെ ഒരു പരാതിയും പറയാൻ കഴിയാത്ത രീതിയിലാണ് എനിക്ക് കിട്ടിയിട്ടുള്ളത്.
എന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിക്കാൻ എനിക്ക് കഴിഞ്ഞത്. ഏത് ജോലിയിൽ ആയാലും ഒരു കഷ്ടപ്പാടിന്റെ കാലം ഉണ്ടാകും. അത് കഴിയുമ്പോഴായിരിക്കും നല്ല പ്രതിഫലം ഒക്കെ ലഭിക്കുക. ഒരു സിനിമയ്ക്ക് വിളിക്കുമ്പോൾ നമ്മുക്ക് സുരക്ഷയും വസ്ത്രം മാറാനും ടോയ്‌ലെറ്റിൽ പോകാനും വൃത്തിയും സുരക്ഷയും ഉള്ള സൗകര്യങ്ങൾ ഒരുക്കിത്തരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.
അത് ചോദിക്കേണ്ട ആവശ്യം പോലും ഇല്ല. പുരുഷന്മാർക്ക് എവിടെ നിന്നും വസ്ത്രം മാറാം. സ്ത്രീകൾ ഉണ്ടെങ്കിൽ അവർക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നത് ഒരു കോമൺ സെൻസ് ആണ്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതായി അറിഞ്ഞു പക്ഷെ അതിൽ എന്താണുള്ളതെന്ന് ഞാൻ വായിച്ചിട്ടില്ല. ഇതിൽ ദുരനുഭവങ്ങൾ നേരിട്ടത് ആരാണെന്ന് അറിയില്ല. അത്തരത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷണവിധേയം ആക്കേണ്ടതാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ എല്ലാവരെയും ഒരുപോലെ അടച്ച് ആക്ഷേപിക്കുന്ന അവസ്ഥയാണ്. അതിൽ ദുഃഖമുണ്ട്. നമ്മളോട് നല്ല രീതിയിൽ പെരുമാറുന്നവരുടെ മുഖത്ത് കൂടി കരിവാരി തേക്കുന്ന അവസ്ഥയാണ് ഉള്ളത്. സിനിമാ മേഖലയിൽ ദുരനുഭവം നേരിട്ടിട്ടുള്ളവർ ഉണ്ടാകാം പക്ഷെ എല്ലാവരെയും ഒരുപോലെ കാണരുത്" - ഗ്രേസ് ആന്റണി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
