

മുംബൈ: ബോളിവുഡ് നടൻ രൺവീർ സിങ്ങിന് വധഭീഷണി. അജ്ഞാത നമ്പറിൽ നിന്ന് വാട്സാപ് വഴിയാണ് താരത്തിന് നേരെ വധഭീഷണിയുണ്ടായത്. 10 കോടി രൂപ ആവശ്യപ്പെട്ട് വാട്സാപ് വോയ്സ് നോട്ട് വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് താരത്തിന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ് ആണ് താരത്തിന് ഭീഷണി സന്ദേശം അയച്ചതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് നേരെ വെടിവയ്പ്പ് നടന്നിരുന്നു. പുലർച്ചെ 12.45ഓടെ ബൈക്കിലെത്തിയ അക്രമി വസതിക്ക് പുറത്ത് വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തിരുന്നു. തുടർന്ന് പൂനെയിൽ നിന്ന് അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശികളായ അമൻ ആനന്ദ് മരോട്ടെ (27), ആദിത്യ ജ്ഞാനേശ്വർ ഗായകി (19), സിദ്ധാർത്ഥ് ദീപക് എൻപുരെ (20), സമർത്ഥ് ശിവശരൺ പോമാജി (18), സ്വപ്നിൽ ബന്ദു സകത് (23) എന്നിവരാണ് പിടിയിലായത്.
താരങ്ങൾക്ക് നേരെയുള്ള ഭീഷണികൾ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സംയുക്തമായാണ് അന്വേഷിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ആണ് രൺവീറിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. രൺവീർ സിങ്ങിനെ കൂടാതെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ മാധവൻ, സാറ അർജുൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
ഹംസ അലി മസാരി എന്ന സ്പൈ ആയാണ് ചിത്രത്തിൽ രൺവീർ എത്തിയത്. 1300 കോടിയോളം ചിത്രം ബോക്സ് ഓഫീസിൽ കളക്ട് ചെയ്തയാണ് വിവരം. അടുത്തിടെ ചിത്രം ഒടിടിയിലും റിലീസിനെത്തിയിരുന്നു. ഒടിടിയിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ധുരന്ധർ ദ് റിവഞ്ച് മാർച്ചിൽ പുറത്തിറങ്ങും. മാർച്ച് 19 നാണ് ധുരന്ധർ 2 എത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates