മരട് ഫ്ളാറ്റ് പൊളിക്കൽ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന മരട് 357’–ന്റെ പേര് മാറ്റാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. തുടർന്ന് അണിയറ പ്രവർത്തകർ ചിത്രത്തിന് പുതിയ പേരു നൽകി. ‘വിധി: ദ് വെര്‍ഡിക്റ്റ്’ എന്നാണ് പുതിയ പേര്. പൊളിച്ച ഫ്‌ളാറ്റുകളുടെ നിർമാതാക്കളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്.
മാര്‍ച്ച് 19ന് തിയറ്ററില്‍ റിലീസ് ചെയ്യാനിരിക്കെയാണ് എറണാകുളം മുന്‍സിഫ് കോടതി ചിത്രം തടയുന്നത്. തുടര്‍ന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു. ഹൈക്കോടതി വിചാരണയ്ക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. വിചാരണയ്ക്കുശേഷം വന്ന വിധിയിലാണ് ചിത്രത്തിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് പറയുന്നത്. 8 മാസമാണ് നിയമപോരാട്ടം നീണ്ടത്. വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’ എന്ന പേര് മാറ്റി ചിത്രത്തിന് ‘വിധി – ദി വെര്‍ഡിക്റ്റ്’ എന്നാക്കിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിട്ടുണ്ട്.
‘പട്ടാഭിരാമന്‍’ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് മരട് 357. അനൂപ് മേനോന്‍, മനോജ് കെ ജയന്‍, ധര്‍മ്മജന്‍, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മാണം. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates