

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് നടൻ അല്ലു അര്‍ജുന്‍. പുഷ്പ 2 വിജയാഘോഷ ചടങ്ങിലാണ് ഹൈദരാബാദിലുണ്ടായ സംഭവങ്ങള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തി നേടിയിട്ടില്ലെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
"എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. പ്രീമിയര്‍ ഷോയ്ക്ക് വേണ്ടി തിയറ്ററുകളില്‍ പോകുന്നത് കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ തുടരുന്ന കാര്യമാണ്. സന്ധ്യ തിയറ്ററില്‍ നടന്നത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അന്ന് സിനിമയുടെ പാതിവഴിക്ക് ഞാന്‍ തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോകില്ലായിരുന്നു. പക്ഷേ വലിയ തിക്കും തിരക്കും അനുഭവപ്പെടുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റ് പറഞ്ഞത് പ്രകാരമാണ് ഞാന്‍ പകുതി വഴിക്ക് പുറത്തിറങ്ങിയത്.
അടുത്ത ദിവസം മാത്രമാണ് സംഭവിച്ചത് എന്താണെന്ന് അറിയാന്‍ കഴിഞ്ഞത്. വിവരം അറിഞ്ഞപ്പോള്‍ അത് എന്താണെന്ന് മനസിലാക്കാന്‍ പോലും മണിക്കൂറുകള്‍ വേണ്ടിവന്നു. മാനസികമായി ആകെ തകര്‍ന്നു. എല്ലാവരും ബ്ലാങ്ക് ആയിപ്പോയി. സംവിധായകന്‍ സുകുമാര്‍ വളരെ വികാരാധീനനായി. ഞങ്ങളുടെ എല്ലാ ഊര്‍ജവും ഇല്ലാതായി. പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായതിനാലാണ് പ്രതികരിക്കാന്‍ പോലും സാധിക്കാതിരുന്നത്", -അല്ലു അര്‍ജുന്‍ വ്യക്തമാക്കി.
സംവിധായകന്‍ സുകുമാറും വളരെ വൈകാരികമായാണ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. താന്‍ ആറ് വര്‍ഷമായി ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. പക്ഷേ കഴിഞ്ഞ മൂന്ന് ദിവസമായി ഒട്ടും സന്തോഷത്തില്‍ അല്ല. ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നു. അവരുടെ കുടുംബത്തിനോട് മാപ്പ് പറയുന്നു, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് വാക്ക് തരുന്നുവെന്നാണ് സുകുമാര്‍ പ്രതികരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിച്ചത്. രേവതിയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates