

ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. 2002 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം തമിഴനിലൂടെയായിരുന്നു പ്രിയങ്കയുടെ സിനിമ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിജയ് ആയിരുന്നു തമിഴനിൽ പ്രിയങ്കയുടെ നായകനായെത്തിയത്. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ പ്രിയങ്ക ആദ്യം സമ്മതിച്ചിരുന്നില്ല എന്ന് പറയുകയാണ് താരത്തിന്റെ അമ്മ മധു ചോപ്ര. ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിലായിരുന്നു മധു ചോപ്ര ഇക്കാര്യം തുറന്നു പറഞ്ഞത്.
'സിനിമയിൽ അഭിനയിക്കണമെന്ന് പ്രിയങ്ക ആഗ്രഹിച്ചിരുന്നില്ല. ആരോ ഒരാൾ വഴിയാണ് തെന്നിന്ത്യൻ സിനിമയിലേക്കുള്ള ഓഫർ പ്രിയങ്കയ്ക്ക് വരുന്നത്. ഞാൻ ഇങ്ങനെയൊരു ഓഫർ വന്നതിനേക്കുറിച്ച് പ്രിയങ്കയോട് പറഞ്ഞു. എന്നാൽ അവൾ കരഞ്ഞു കൊണ്ട് സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. അവൾ എപ്പോഴും നല്ല അനുസരണയുള്ള കുട്ടിയായിരുന്നു. ഈ ഓഫർ സ്വീകരിക്കണമെന്ന് ഞാൻ അവളോട് പറഞ്ഞപ്പോൾ, അവൾ സമ്മതിച്ചു. അങ്ങനെയാണ് തമിഴന്റെ കരാർ ഒപ്പിടുന്നത്'- മധു ചോപ്ര പറഞ്ഞു.
'സിനിമയുടെ ഷൂട്ടിങ് തുടങ്ങി കഴിഞ്ഞപ്പോൾ പതുക്കെ അവളത് ഇഷ്ടപ്പെടാൻ തുടങ്ങി. ഭാഷ അറിയില്ലെങ്കിലും അവൾ അത് നന്നായി ആസ്വദിച്ചു. ആ സിനിമയുടെ അണിയറപ്രവർത്തകരെല്ലാം അവളെ സഹായിക്കുകയും വളരെ ബഹുമാനത്തോടെ പെരുമാറുകയും ചെയ്തു. വിജയ് ആയിരുന്നു നായകൻ. അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. രാജു സുന്ദരമായിരുന്നു കൊറിയോഗ്രാഫർ.
ഡാൻസ് ചെയ്യുന്നതിൽ പ്രിയങ്കയ്ക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ ചുവടുകളിൽ വിജയ്‌ക്കൊപ്പം പിടിച്ചു നിൽക്കാൻ അവൾക്കാദ്യം കഴിഞ്ഞില്ല. രാവിലെ മുതൽ വൈകുന്നേരം വരെ നൃത്ത സംവിധായകനോടൊപ്പം ഡാൻസ് പരിശീലിക്കുമായിരുന്നു. പിന്നെ അതും അവൾ ആസ്വദിക്കാൻ തുടങ്ങി. അത് അവളുടെ സ്വഭാവം രൂപീകരിക്കാനും അതുപോലെ അഭിനയം ഒരു കരിയറായി തിരഞ്ഞെടുക്കാനും പ്രിയങ്കയെ സഹായിച്ചു'- മധു ചോപ്ര കൂട്ടിച്ചേർത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മജിത്ത് സംവിധാനം ചെയ്ത തമിഴൻ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2000 ത്തിലാണ് പ്രിയങ്ക ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2003 ൽ ദ് ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും പ്രിയങ്ക അരങ്ങേറ്റം നടത്തി. സണ്ണി ഡിയോൾ ആയിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. ദ് ബ്ലഫ്, ഹെഡ് ഓഫ് സ്റ്റേറ്റ് എന്നീ ചിത്രങ്ങളാണ് പ്രിയങ്കയുടേതായി ഇനി വരാനുള്ള പ്രൊജക്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates