താലിബാൻ അധികാരത്തിൽ വന്നതിനു പിന്നാലെ അഫ്ഗാനിസ്ഥാൻ ജനതയുടെ ദുരിതം ലോകത്തെ അറിയിച്ച സംവിധായിക സഹ്റാ കരീമി രാജ്യം വീട്ടു. കുടുംബത്തോടൊപ്പം യുക്രൈനിലേക്കാണ് സഹ്റായുടെ പലായനം ചെയ്തത്. തങ്ങളുടെ കുടുംബത്തിൽ നിരവധി പെൺകുട്ടികളുണ്ടെന്നും അവർ സുരക്ഷിതരല്ലാത്തതിനാലാണ് അഫ്ഗാനിസ്ഥാൻ വിട്ടത് എന്നുമാണ് സഹ്റാ കരീമി റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
''ഇളയ കുഞ്ഞിന് രണ്ട് വയസ്സുമാത്രമേയുള്ളൂ. ഞങ്ങളുടെ കുടുംബത്തില്‍ ഒരുപാട് പെണ്‍കുട്ടികളുണ്ട്. താലിബാന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാഹചര്യം പോലും ഉണ്ടാകില്ല. അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് രാജ്യം വിടാന്‍ പ്രേരണയായത്. യാത്ര വളരെ ആശങ്കകള്‍ നിറഞ്ഞതായിരുന്നു. ആദ്യ വിമാനം ഞങ്ങള്‍ക്ക് നഷ്ടമായി. ഒരിക്കലും രക്ഷപ്പെടാനാകുമെന്ന് പിന്നീട് കരുതിയില്ല. പക്ഷേ കാത്തിരുന്നു. ഒടുവില്‍ അടുത്ത വിമാനം വന്നെത്തി'' സഹ്‌റാ കരീമി പറഞ്ഞു. ഉക്രൈനിലേക്കുള്ള വിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങളും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
താലിബാന് കീഴടങ്ങിയ ശേഷനുള്ള അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊണ്ടുള്ള സഹ്‌റാ കരീമിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ ചലച്ചിത്ര സംഘടനയുടെ അധ്യക്ഷയായിരുന്നു സഹ്‌റാ കരീമി. സിനിമയില്‍ ഡോക്ടറേറ്റുള്ള ഏക അഫ്ഗാന്‍ വനിത കൂടിയാണവര്‍. സ്ലൊവാക്യയിലെ ഫിലിം ടെലിവിഷന്‍ അക്കാദമിയിലായിരുന്നു പഠനം. തുര്‍ക്കി സര്‍ക്കാരും യുക്രൈന്‍ സര്‍ക്കാരും സംയുക്തമായാണ് സഹ്‌റ കരീമിയ്ക്കും കുടുംബത്തിനും രക്ഷപ്പെടാനുള്ള സഹായം ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates