

ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് വിദ്യ ബാലൻ. വേറിട്ട വേഷങ്ങളിലൂടെ എന്നും പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് വിദ്യ. ഇപ്പോഴിതാ ഭൂൽ ഭുലയ്യ 2 വിൽ അഭിനയിക്കാനുള്ള ഓഫർ നിരസിച്ചതിനെ കുറിച്ച് പറയുകയാണ് വിദ്യ. സീക്വലിൽ തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിൽ അത് സിനിമയെ മൊത്തത്തിൽ ബാധിക്കുമെന്ന പേടി തനിക്കുണ്ടായിരുന്നുവെന്നാണ് വിദ്യ പറയുന്നത്.
2007 ൽ പ്രിയദർശൻ സംവിധാനം ചെയ്ത "ഭൂൽ ഭുലയ്യ"യിൽ അക്ഷയ് കുമാറിനൊപ്പം വിദ്യയും അഭിനയിച്ചിരുന്നു. താരത്തിന്റെ കഥാപാത്രം ഏറെ പ്രശംസകളേറ്റു വാങ്ങുകയും ചെയ്തു. 2022 ലാണ് കാർത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്മി ഭൂൽ ഭുലയ്യ 2 സംവിധാനം ചെയ്യുന്നത്. ചിത്രവും തിയറ്ററിൽ വൻ വിജയമായി മാറി. "ഭൂൽ ഭുലയ്യ എനിക്കൊരുപാട് ഉയർച്ചകൾ നൽകിയ സിനിമയായിരുന്നു, അതുകൊണ്ട് ഞാൻ വല്ലാതെ ഭയപ്പെട്ടു.
രണ്ടാം ഭാഗവുമായി അവരെന്നെ സമീപിച്ചപ്പോൾ ഞാൻ പറഞ്ഞു, എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റ് പറ്റിയാൽ പിന്നെ എല്ലാം വെറുതെയാകുമെന്ന്. എനിക്ക് ഈ റിസ്ക് എടുക്കാൻ കഴിയില്ലെന്ന് ഞാൻ അനീസ് ജിയോട് പറഞ്ഞു. എന്നാൽ മൂന്നാം ഭാഗവുമായി അവർ വീണ്ടും എൻ്റെ അടുത്തേക്ക് വന്നപ്പോൾ, എനിക്ക് തിരക്കഥ വളരെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അനീസ് ഭായിക്കും ഭൂഷണിനുമൊപ്പം ഇതിൽ പ്രവർത്തിക്കാൻ ഞാൻ തീരുമാനിക്കുന്നത്.
പിന്നെ അത് മെച്ചപ്പെട്ടു കൊണ്ടേയിരുന്നു. പിന്നെ മാധുരി ദീക്ഷിത് മാമിനൊപ്പം പ്രവർത്തിക്കുകയായിരുന്നു. പിന്നെ ഞാൻ ധൈര്യം സംഭരിച്ചു. എനിക്ക് നല്ല സമയവും കിട്ടി. ബസ്മി എൻ്റർടെയ്ൻമെന്റിൻ്റെ രാജാവാണ്, അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു". മുംബൈയിലെ ഐക്കണിക് റോയൽ ഓപ്പറ ഹൗസിൽ നടന്ന പരിപാടിയ്ക്കിടയിൽ മാധുരി ദീക്ഷിതിനൊപ്പം ചുവടുവച്ചതിനേക്കുറിച്ചും വിദ്യ പറഞ്ഞു. മാധുരി ദീക്ഷിതിനെപ്പോലുള്ള ഒരു ഇതിഹാസത്തിനൊപ്പം നൃത്തം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും വിദ്യ കൂട്ടിച്ചേർത്തു.
പരിപാടിയിൽ മാധുരി ദീക്ഷിതിനൊപ്പം നൃത്തം ചെയ്യുന്നതിനിടെ വിദ്യ കാൽ തന്നെ നിലത്ത് വീണിരുന്നു. എന്നാൽ തെന്നിവീണ ഭാവമൊന്നുമില്ലാതെ വിദ്യ എഴുന്നേറ്റ് നൃത്തം തുടരുകയായിരുന്നു. ഭൂൽ ഭുലയ്യ 3യിൽ നിന്നുള്ള ‘അമി ജെ തോമർ’ എന്ന ഐക്കണിക് ഗാനത്തിൻ്റെ ഏറ്റവും പുതിയ പതിപ്പിനാണ് ഇരുവരും നൃത്തം ചെയ്തത്. ഭൂൽ ഭുലയ്യ 3 നവംബർ ഒന്നിനാണ് റിലീസ് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates