

ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജ ഈണം നൽകിയ ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് സംഗീത വിതരണ സ്ഥാപനങ്ങൾക്ക് വിലക്ക്. നാല് സംഗീത സ്ഥാപനങ്ങളെയാണ് മദ്രാസ് ഹൈക്കോടതി വിലക്കിയത്. എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങൾക്കാണ് വിലക്ക്.
ഈ കമ്പനികളുമായുണ്ടാക്കിയ കരാർ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നൽകിയ ഹർജി നൽകിയിരുന്നു. നേരത്തെ ഹർജി പരിഗണിച്ച ഏകാംഗ ബഞ്ച് ഹർജി തള്ളിയിരുന്നു. ഇതിനെതിരേ ഇളയരാജ നൽകിയ ഹർജിയിലാണ് നടപടി.
പകർപ്പവകാശ നിയമം പരിഗണിക്കാതെയാണ് ഏകാംഗ ബഞ്ച് ഹർജി തള്ളിയതെന്നായിരുന്നു ഡിവിഷൻ ബഞ്ചിന് മുമ്പാകെ ഇളയരാജ വാദിച്ചത്. ഇത് തനിക്ക് വലിയ നഷ്ടത്തിന് കാരണമായെന്നും വിശദീകരിച്ചു.
ബന്ധപ്പെട്ട സംഗീത വിതരണ സ്ഥാപനങ്ങളിൽ നിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. ഹർജി മാർച്ച് 21ന് വീണ്ടും പരിഗണിക്കും.
തന്റെ പാട്ടുകൾ ഗാനമേളകൾക്കും സ്റ്റേജ് ഷോകൾക്കും ഉപയോഗിക്കുന്നതിന് റോയൽറ്റി നൽക്കണമെന്നാവശ്യപ്പെട്ട് ഏതാനും വർഷം മുമ്പ് ഇളയരാജ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. അടുത്ത സുഹൃത്തായ എസ്പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജ നോട്ടീസ് അയച്ചിരുന്നു. പണം വാങ്ങിയുള്ള പരിപാടികൾക്ക് തന്റെ പാട്ട് പാടിയാൽ റോയൽറ്റി ലഭിക്കണമെന്നായിരുന്നു അന്ന് ഇളയരാജയുടെ ആവശ്യമുന്നയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates