
ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. ബുധനാഴ്ച പുലര്‍ച്ചെ 1.44 നായിരുന്നു പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യയുടെ തിരിച്ചടി. പഹൽഗാം ഭീകരാക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയത്. സൈനികരുടെ ജീവ ത്യാഗങ്ങളേയും പോരാട്ടവീര്യത്തേയും അടയാളപ്പെടുത്തുന്ന നിരവധി സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. കാര്‍ഗില്‍ യുദ്ധ പശ്ചാത്തലമാക്കിയും നിരവധി ചിത്രങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്. ഇന്തോ - പാക് യുദ്ധത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രങ്ങളിലൂടെ.
1997 ൽ ജെ പി ദത്ത രചനയും സംവിധാനവും നിർമാണവും നിർവഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ബോർഡർ. 1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1971ലെ ലോംഗെവാല യുദ്ധത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം. സണ്ണി ഡിയോൾ, ജാക്കി ഷ്റോഫ്, സുനിൽ ഷെട്ടി, അക്ഷയ് ഖന്ന, സുദേഷ് ബെറി, പുനീത് ഇസാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി. നിരൂപകരിൽ നിന്നും മികച്ച പ്രശംസ നേടുകയും ചെയ്തു. ദിൽ തോ പാഗൽ ഹേയ്ക്ക് ശേഷം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. 10 കോടിയിൽ നിർമിച്ച ചിത്രം ബോക്സോഫീസിൽ 65.57 കോടിയലധികം നേടുകയും ചെയ്തു.
ഇന്ത്യയിലേക്കുള്ള പാക് നുഴഞ്ഞു കയറ്റം തടയാനായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ വിജയ്‌യെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് എൽഒസി: കാർഗിൽ. 2003ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ജെ പി ദത്തയാണ്. നാല് മണിക്കൂര്‍ 15 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണിത്. സെയ്ഫ് അലി ഖാന്‍, അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, മനോജ് ബാജ്‌പേയ് എന്നിവരാണ് അഭിനയിച്ചത്. 33 കോടി ബജറ്റിലൊരുക്കിയ ചിത്രം ബോക്സോഫീസിൽ പ്രതീക്ഷിച്ച അത്ര വിജയം നേടിയില്ല.
കാര്‍ഗില്‍ യുദ്ധത്തെ പശ്ചാത്തലമാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രം. മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായെത്തിയത്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. 2008ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ പറഞ്ഞത് പാകിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടത്തെക്കുറിച്ചാണ്. ബിജു മേനോൻ, സിദ്ദിഖ്, സാനിയ സിങ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
കാര്‍ഗില്‍ യുദ്ധ പോരാളി ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതം പറഞ്ഞ ചിത്രമാണ് ഷേർഷ. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് വിക്രമിന്റെ വേഷത്തിലെത്തിയത്. വിഷ്ണു വര്‍ധന്‍ സംവിധാനം ചെയ്ത ചിത്രം 2021ല്‍ റിലീസ് ചെയ്തു. യുദ്ധക്കളത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിക്രം ബത്രയ്ക്ക് പരംവീര്‍ചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു. കിയാര അഡ്വാനിയാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിത്രം ബോക്സോഫീസിലും വൻ വിജയം നേടി.
ജമ്മു കാശ്മീരിലെ ഉറി സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമയാണ് ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക്. വിക്കി കൗശലും യാമി ഗൗതമും മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. നവാഗതനായ ആദിത്യ ധർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
അഭിഷേക് അനിൽ കപൂർ, സന്ദീപ് കെവ്‌ലാനി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത് ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രമാണ് സ്കൈ ഫോഴ്സ്. അക്ഷയ് കുമാർ, വീർ പഹരിയ, സാറ അലി ഖാൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 1965-ലെ ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ആദ്യത്തെ എയര്‍ സ്ട്രൈക്കിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ബോക്സോഫീസിലും ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates