

രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തിൽ അയാൾ എഴുതിയത് 44 തിരക്കഥകൾ. സംവിധാനം ചെയ്തത് 12 ചിത്രങ്ങൾ. അദ്ദേഹത്തിന്റെ കഥകളെല്ലാം കുടംബമെന്ന സ്ഥിരം ഭൂമികയിൽ ഒതുങ്ങിയുള്ളതായിരുന്നു. എന്നാൽ ഒരോന്നിലും വ്യത്യസ്ഥത പുലർത്താനും അദ്ദേഹം ശ്രമിച്ചിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ. കെ ലോഹിതദാസ് വിടവാങ്ങിയിട്ട് ഇന്നേക്ക് 16 വര്‍ഷം
ജീവിതം പാടിയ എഴുത്തുകാരനായിരുന്നു ലോഹി . അതിനാലാണ് അയാൾ എഴുതിയ കഥാപാത്രങ്ങൾ കാണുന്നവരുടെ ഉള്ളിൽ തുളഞ്ഞുകയറുന്നത്. കിരീടത്തിലെ സേതുവും ഭരതത്തിലെ ഗോപിയും, വാത്സല്യത്തിലെ രാഘവൻ നായരും സൂത്രധാരത്തിലെ ലൈംഗിക തൊഴിലാളിയുമെല്ലാം നമ്മൾ എവിടെയൊക്കെയോ കണ്ടവരാണ്. ഒരുപാട് പേർക്കറിയില്ല, അവരുടെ കഥ, ആരും പറഞ്ഞിട്ടില്ല,അത് ഒറ്റയാൾക്ക് കഴിഞ്ഞു, ലോഹിതദാസിന്.
1987ല്‍ സിബി മലയിലിനു വേണ്ടി തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് വെള്ളിത്തിരയില്‍ ഹരിശ്രീ കുറിച്ചു. പിന്നെ തുടർച്ചയായി ഹൃദയത്തോട് ചേർന്ന പല ചിത്രങ്ങൾ അദ്ദേഹം എഴുതി. എഴുതാപ്പുറങ്ങൾ, കിരീടം, ദശരഥം,സസ്നേഹം, മൃഗയ,ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം,കമലദളം, ചെങ്കോൽ, വാത്സല്യം എന്നിങ്ങനെ അദ്ദേഹത്തിലൂടെ ഒട്ടനവധി മലയാള സിനിമയുടെ ക്ലാസിക്കുകൾ പിറന്നു.
മലയാള സിനിമയിൽ സ്ത്രീകൾ പലപ്പോഴും “പാരമ്പര്യതയുടെ പ്രതീകങ്ങൾ” ആയി മാത്രമായിരുന്നു ചിത്രീകരിക്കപ്പെട്ടിരുന്നത്. എന്നാൽ ലോഹിതദാസിന്റെ കഥകളിലെ സ്ത്രീകൾക്ക് ആസ്വാദനമല്ല, ശബ്ദമാണ് ഉണ്ടായിരുന്നത്. സ്വന്തം തീരുമാനങ്ങൾ എടുക്കുന്ന, സ്വന്തം ദുരിതങ്ങൾ നേരിടുന്ന, സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾ. അദ്ദേഹത്തിന്റെ സ്ത്രീകഥാപാത്രങ്ങൾ ശക്തമായ നിലപാടുകളുള്ളവരായിരുന്നു.
ചുണ്ടിൽ എരിയുന്ന സിഗരറ്റും തലയിൽ ഒരു തൂവാലയും കെട്ടി, 2009ലെ ഒരു ഇടവപ്പാതി കാലത്ത് കഥകളുടെ ഈ ലോകത്തുനിന്നും ഒന്നും പറയാതെ ലോഹിതദാസ് ഇറങ്ങിനടന്നു. പക്ഷേ ഓരോ തിയേറ്ററിലൂടേയും, ഒരുപാട് സിനിമകൾക്കിടയിൽ ചില നിമിഷങ്ങളിലൊക്കെ അയാൾ വീണ്ടും വന്നു ."കഥ, തിരക്കഥ, സംവിധാനം – എ.കെ. ലോഹിതദാസ്" എന്നതിലൂടെ
ഇപ്പോൾ ലോഹിതദാസില്ലെങ്കിലും അദ്ദേഹം എഴുതിയ മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ട്. അവരുടെ ദു:ഖങ്ങൾ, ആഗ്രഹങ്ങൾ, എല്ലാം നമ്മളിൽ തന്നെയാണ്. അതാണ് ലോഹിതദാസിന്റെ അതുല്യമായ ജയവും.
It has been 16 years since Lohithadas passed away. He was the greatest screenwriter and director Malayalam cinema has ever seen.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates