

മലയാളത്തിലെ ഹിറ്റ് മേക്കറാണ് ജീത്തു ജോസഫ്. ദൃശ്യം പരമ്പരയും മെമ്മറീസും മൈ ബോസുമൊക്കെ ഒരുക്കിയ സംവിധായകന്‍. മെമ്മറീസും പി്ന്നാലെ വന്ന ദൃശ്യവുമൊക്കെ ജീത്തുവിനെ ത്രില്ലര്‍ സംവിധായകനായി ലേബല്‍ ചെയ്തുവെങ്കിലും മൈ ബോസും മമ്മി ആന്റ് മീ പോലുള്ള സിനിമകള്‍ ചെയ്ത് തന്റെ വെര്‍സറ്റാലിറ്റി അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
ജീത്തു ജോസഫ് എന്ന സംവിധായകന്റെ യാത്ര തുടങ്ങുന്നത് ഒരു അപമാനത്തില്‍ നിന്നുമാണ്. വര്‍ഷങ്ങള്‍ മുമ്പ് ജയരാജിന്റെ അസിസ്റ്റന്റായിരിക്കെ ഒരിക്കല്‍ സെറ്റില്‍ വച്ച് കരഞ്ഞിറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട് ജീത്തുവിന്. അതേക്കുറിച്ച് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് മനസ് തുറക്കുന്നുണ്ട്.
''ജയരാജ് സാറിന്റെ അസിസ്റ്റന്റായി തിളക്കത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയം. പ്രൊഫഷണല്‍ ജെലസിയോ മറ്റോ കാരണം ഒരു അസിസ്റ്റന്റില്‍ നിന്നും മോശം അനുഭവമുണ്ടായി. 12 ദിവസം കഴിഞ്ഞപ്പോഴേക്കും സെറ്റില്‍ നിന്നും കരഞ്ഞു കൊണ്ട് ഞാന്‍ ഇറങ്ങിപ്പോന്നു. വീട്ടില്‍ തിരിച്ച് വന്നു. അവിടെ തന്നെ തുടരണമായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. എനിക്ക് അയാളെ സഹിക്കാന്‍ പറ്റാതായി, അവന്‍ എന്നെ ഭ്രാന്തുപിടിപ്പിക്കുകയിരുന്നുവെന്ന് ഞാന്‍ പറഞ്ഞു'' ജീത്തു പറയുന്നു.
''ആ സെറ്റില്‍ ഞാന്‍ കണ്ടിന്യുവിറ്റിയായിരുന്നു നോക്കിയത്. പക്ഷെ ആ പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും കണ്ടിനു്യുവിറ്റി നഷ്ടമായി. അയാള്‍ വസ്ത്രങ്ങളൊക്കെ നഷ്ടപ്പെടുത്തുമായിരുന്നു. അതിനാലാണ് തിരികെ വന്നത്. ഞാനും ഭാര്യയും സംസാരിക്കവെ കരച്ചിലിന്റെ വക്കിലെത്തി. അത് എന്റെ അമ്മ കണ്ടു''.
''നിനക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ നീ തിരക്കഥയെഴുത്, നമുക്ക് നിര്‍മ്മിക്കാമെന്ന് അമ്മ പറഞ്ഞു. ഞങ്ങള്‍ റബ്ബര്‍ പ്ലാന്‍റർമാരാണ്. എസ്റ്റേറ്റിന്റെ ഒരു ഭാഗം വിറ്റിട്ടാണെങ്കിലും നിന്റെ സിനിമ നിര്‍മിക്കുമെന്ന് അമ്മ പറഞ്ഞു. അവരത് ചെയ്യാന്‍ പോകുന്നില്ലെന്ന് എനിക്കുറപ്പായിരുന്നു. എങ്കിലും എനിക്ക് ആത്മവിശ്വാസം തരാന്‍ ശ്രമിക്കുകയായിരുന്നു. പിന്നെയാണ് ഞാന്‍ ഡിറ്റക്ടീവിന്റെ തിരക്കഥയെഴുതാന്‍ ആരംഭിക്കുന്നത്.'' എന്നാണ് ജീത്തു പറയുന്നത്.
''അമ്മ ഞാന്‍ പലപ്പോഴായി കഥയെഴുതുന്നതും ദൂരദര്‍ശന് കഥയെഴുതി കൊടുക്കുന്നതുമൊക്കെ കണ്ടിട്ടുണ്ട്. എനിക്ക് സിനിമയോട് പാഷനുണ്ടെന്ന് അവര്‍ മനസിലാക്കിയിരുന്നു. നീ ശ്രമിച്ച് നോക്കൂ, എന്ന് അമ്മ പറഞ്ഞു. പിന്നെയാണ് ഡിറ്റക്ടീവിന്റെ തിരക്കഥയെഴുതുന്നതും സുരേഷ് ഗോപിയെ കാണുന്നതും. നരേഷന്‍ കേട്ടാല്‍ അദ്ദേഹം ചെയ്യാന്‍ തയ്യാറാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത്ര ആത്മവിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഫിലിം മേക്കറാകുന്നത്.'' ജീത്തു ജോസഫ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates