

ഒരു ഇൻഡസ്ട്രിയിൽ നിന്ന് പല തരത്തിലുള്ള ഴോണറുകൾ വരണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ്. ലോക വന്നു എന്ന് കരുതി ആരും ഇനി സൂപ്പർ ഹീറോ സിനിമ എടുത്തേക്കാം എന്നു പറഞ്ഞ് ഇറങ്ങിയേക്കരുതെന്നും സംവിധായകൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ മിറാഷിന്റെ പ്രൊമോഷനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.
"ഇപ്പോൾ ലോക വന്നു, ഇനി കുറേ ആൾക്കാര് വരും. എന്നാ പിന്നെ ഒരു സൂപ്പർ ഹീറോ എടുത്തേക്കാം എന്നു പറഞ്ഞ്. ഇറങ്ങരുത് അങ്ങനെ. അത് അവര് ചെയ്തു. അവർ അതിന്റെ അടുത്തത് ചെയ്തു. നമ്മുടെ കയ്യിൽ ഒരു ഡ്രാമയാണുള്ളത്, അല്ലെങ്കിൽ ഒരു കോമഡി ആണുള്ളത്, എന്താണെങ്കിലും ആളുകളെ എന്റർടെയ്ൻ ചെയ്യുന്ന രീതിയിൽ അത് പ്രെസന്റ് ചെയ്യുക എന്നതാണ്.
തിയറ്ററിൽ വന്നിരിക്കുമ്പോൾ നിങ്ങൾ എന്റർടെയ്നാകണം അത്രയേ ഉള്ളൂ. സ്ക്രിപ്റ്റിങ്ങിൽ സമയമെടുത്ത് ചെയ്താൽ അതിന്റെ റിസൽറ്റ് കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പല ഴോണറുകൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരു ഇൻഡസ്ട്രിയിൽ പല തരത്തിലുള്ള ഴോണറുകൾ വരണമെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. ബാക്ക് ടു ബാക്ക് ഇപ്പോൾ ത്രില്ലറുകളാണ് ഞാൻ ചെയ്ത് വരുന്നത്. രണ്ട് മൂന്ന് വർഷം മുൻപുള്ള സബ്ജക്ട് ആണിപ്പോൾ ഞാൻ ചെയ്യുന്നത്.
ഇപ്പോൾ ഞാൻ വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന സിനിമകളുണ്ട്. അതിൽ കുട്ടികളുടെ സിനിമയുണ്ട്. അതുപോലെ വ്യത്യസ്ത ഴോണറുകളുമുണ്ട്. അത് ചിലപ്പോൾ സംഭവിക്കുന്നത് രണ്ട് വർഷം കഴിഞ്ഞിട്ടായിരിക്കും. കഴിഞ്ഞ ദിവസം ഒരാൾ എന്നോട് ചോദിച്ചു, ഒരു മൾട്ടി ഹീറോ പടം ചെയ്യാൻ സാറിന് ആഗ്രഹമുണ്ടോ എന്ന്. ഒരു കഥ വന്നാൽ, അതിൽ മൾട്ടി ഹീറോ ആവശ്യമുണ്ടെങ്കിൽ ഞാനത് ചെയ്യും.
ഒരു നല്ല കഥ വരുമ്പോൾ അതിനകത്ത് ഒരു സൂപ്പർ ഹീറോയ്ക്കുള്ള സ്പെയ്സ് ഉണ്ടെങ്കിൽ അത് ചെയ്യും. അല്ലാതെ ഇത് ചെയ്യണം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങാറില്ല. അത്രയേ ഉള്ളൂ. ഞാൻ മമ്മി ആൻഡ് മീ എന്നൊരു സിനിമ ചെയ്തായിരുന്നു. ആ സമയത്ത് അതൊരു കൊച്ചു സിനിമയാണ്. ഫീമെയിൽ സെൻട്രിക് ആണ്. ഉർവശി ചേച്ചിയാണ് ആ സിനിമ കൊണ്ടു പോകുന്നത്. അന്ന് ഒരു പ്രൊഡ്യൂസറെ കിട്ടാൻ ഞാൻ രണ്ടര കൊല്ലം നടന്നു.
ഇന്ന് കാലം മാറി, അതിൽ വളരെ സന്തോഷമുണ്ട്. ഒന്നാമത് സിനിമയിൽ സ്ത്രീ, പുരുഷൻ എന്ന വേർതിരിവ് ആവശ്യമില്ല. ആര് ചെയ്താലും നല്ലതാണെങ്കിൽ തിയറ്ററിൽ പടം ഓടും. അത് ഇതിന് മുൻപും തെളിഞ്ഞിട്ടുണ്ട്, ഇപ്പോഴും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ്. നാളെയും ഇത് തന്നെയാണ് സംഭവിക്കാൻ പോകുന്നത്.
ഇത്രയേ ഉള്ളൂ. നല്ല സബ്ജക്ട് എടുത്ത് നന്നായിട്ട് മേക്ക് ചെയ്യുക. അതാണ് ലോകയും ചെയ്തത്. അതൊക്കെ പോസിറ്റീവ്സ് ആണ്. ഏറ്റവും വലിയ ഭാഗ്യമായി ഞാൻ വിശ്വസിക്കുന്നത്, കേരളത്തിൽ മലയാളം ഇൻഡസ്ട്രിയുടെ ഭാഗമായി നിൽക്കാൻ പറ്റി എന്നുള്ളതാണ്. നമുക്ക് അതിനുള്ള ഒരു സ്പെയ്സ് ഉണ്ട്. നല്ല ഓഡിയൻസ് ഉണ്ട്. മറ്റു ഭാഷകളിലെ ആളുകളും ഇപ്പോൾ മലയാള സിനിമ കണ്ടു തുടങ്ങിയിരിക്കുന്നു.
നമ്മുടെ മാർക്കറ്റ് വലുതാകുന്നു, സിനിമയുടെ ക്വാളിറ്റി കൂട്ടാൻ പറ്റുന്നു. പോസിറ്റീവ് ടൈം ആണിപ്പോൾ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം".- ജീത്തു ജോസഫ് പറഞ്ഞു. അതേസമയം ആസിഫ് അലിയും അപർണ ബാലമുരളിയുമാണ് മിറാഷിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഈ മാസം 19ന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates