

ജെഫ്രി എപ്സ്റ്റീൻ എന്ന കൊടും ലൈംഗിക കുറ്റവാളി വീണ്ടും ലോകമെമ്പാടും ചർച്ചയായി മാറിയിരിക്കുകയാണ്. അമേരിക്കയിലെ നീതിന്യായ വകുപ്പ് അടുത്തിടെയാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട മുപ്പത് ലക്ഷത്തിലധികം വരുന്ന ഫയലുകൾ പുറത്തുവിട്ടത്. രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റുകളുമുൾപ്പെടെ ഉന്നതസ്ഥാനങ്ങളിൽ ഉള്ളവർ വരെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ലോകം ഞെട്ടലിലാണ്.
എപ്സ്റ്റീൻ ഫയലുകളിൽ ദശലക്ഷക്കണക്കിന് പേജുകളും ആയിരക്കണക്കിന് ഫോട്ടോകളും വിഡിയോകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 20,000 പേജുകള്‍ വരുന്നതാണ് എപ്സ്റ്റീന്‍ ഫയല്‍ എന്നറിയപ്പെടുന്ന രേഖകള്‍. 2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്സ്റ്റീന്റെ വൈകൃതങ്ങള്‍ക്ക് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ട്.
എണ്‍പതോളം പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരകളായെന്നും സമൂഹത്തിലെ ഉന്നതരുടെ പിന്തുണയോടെ നിരവധി സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്. എപ്സ്റ്റീൻ ഫയൽസ് പുറത്തുവരുന്നതിന് മുൻപ് തന്നെ ഒരു ഡോക്യു സീരീസിലൂടെ ജെഫ്രിയുടെ ഇരുണ്ട ജീവിതത്തെക്കുറിച്ച് ലോകമെമ്പാടുമുള്ളവർ കണ്ടിരുന്നു.
ജെയിംസ് പാറ്റേഴ്സണിന്റെ 'ഫിൽത്തി റിച്ച്' എന്ന പുസ്തകത്തെ ആസ്പദമാക്കി 2020ലാണ് നെറ്റ്ഫ്ലിക്സ് ‘ജെഫ്രി എപ്‌സ്റ്റീൻ: ഫിൽത്തി റിച്ച്’ എന്ന ഡോക്യു- സീരിസ് പുറത്തിറക്കിയത്. ആറ് വർഷം മുൻപ് ഈ പരമ്പര അത്ര ജനപ്രിയമായിരുന്നില്ലെങ്കിലും, നിലവിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇത് ട്രെൻഡിങ്ങിലാണ്. ജെഫ്രി എപ്‌സ്റ്റീൻ: ഫിൽത്തി റിച്ച് 2020 മെയ് 27-നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയത്.
ലിസ ബ്രയന്റ് സംവിധാനം ചെയ്ത ഈ സീരിസിൽ നാല് എപ്പിസോഡുകളാണുള്ളത്. ഓരോ എപ്പിസോഡും ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണ്. നാല് എപ്പിസോഡുകളുള്ള ഈ ഡോക്യു- സീരിസ് ഇരകളുടെ സാക്ഷ്യപ്പെടുത്തലുകളിൽ നിന്നാണ് ആരംഭിക്കുന്നത്. ആദ്യ എപ്പിസോഡിൽ എപ്‌സ്റ്റീന്റെ തുടക്കകാലത്തെക്കുറിച്ചും അയാൾ എങ്ങനെ വലിയ സമ്പന്നനായി എന്നതിനെക്കുറിച്ചും പറയുന്നു.
രണ്ടാമത്തെ എപ്പിസോഡിൽ എപ്‌സ്റ്റീനെതിരെയുള്ള ആദ്യകാല അന്വേഷണങ്ങളെക്കുറിച്ചും അതിൽ നിന്ന് അയാൾ രക്ഷപ്പെട്ടതിനെക്കുറിച്ചും പറയുന്നു. മൂന്നാമത്തെ എപ്പിസോഡിൽ എപ്‌സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ദ്വീപിലും മറ്റും നടന്ന ക്രൂരതകളെക്കുറിച്ച് അതിജീവിച്ചവർ വെളിപ്പെടുത്തുന്നു. നാലാമത്തെ എപ്പിസോഡിൽ എപ്‌സ്റ്റീന്‍റെ അറസ്റ്റും മരണവും, അതിനുശേഷമുള്ള നിയമപോരാട്ടങ്ങളും ചർച്ച ചെയ്യുന്നു.
നെറ്റ്‌ഫ്ലിക്സിൽ ഈ നാല് എപ്പിസോഡുകളും ഇപ്പോൾ ലഭ്യമാണ്. അതിജീവിച്ചവരുടെ സാക്ഷ്യപ്പെടുത്തലുകളും കോടതി രേഖകളുമാണ് ഇതിന്റെ പ്രധാന ആകർഷണം. എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും അതിൽ ഉൾപ്പെട്ട പ്രമുഖ വ്യക്തികളെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇപ്പോൾ ഈ ഡോക്യുമെന്ററി വീണ്ടും കാണുകയാണ്. ജെഫ്രി എപ്സ്റ്റീന്റെ നിരവധി ആർക്കൈവ് ഫൂട്ടേജുകളും സീരിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates