

ബ്ലാക് ബെൽറ്റ് ധരിച്ച് തയ്ക്വാൻഡോയിൽ ചുവടുകൾ പരിശീലിക്കുന്ന നിമിഷ സജയന്റെ വിഡിയോ വൈറലായതോടെ ചോദ്യങ്ങളുടെ പെരുമഴയാണ് സമൂഹമാധ്യമങ്ങളിൽ. പരിശീലനം തുടങ്ങിയ ഉടൻ തന്നെ നടിക്ക് എങ്ങനെ ബ്ലാക് ബെൽറ്റ് കിട്ടിയെന്നാണ് ആരാധകരുടെ പ്രധാന സംശയം.
എന്നാൽ കൊറിയൻ ആയോധനകലയായ തയ്ക്വാൻഡോയിൽ നിമിഷയുടെ അഭ്യാസം തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. ഒന്നാം ക്ലാസ് മുതൽ നിമിഷ തയ്ക്വാൻഡോ അഭ്യസിക്കുന്നുണ്ടെന്നും എട്ടാം ക്ലാസിൽ വച്ച് ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ മിടുക്കിയാണ് നിമിഷയെന്നും ജോസ്‌മോൻ വാഴയിൽ പറഞ്ഞു. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റബേസ് ഫെയ്സ്ബുക്ക് പേജിലൂടെ ജോസ്‌മോൻ വാഴയിൽ ഇക്കാര്യം തുറന്ന് പറഞ്ഞത്. തയ്ക്വാൻഡോ വീണ്ടും തേച്ചുമിനുക്കി എടുക്കാനാണ് നിമിഷ വൺസ്റ്റെപ്പ് ക്ലബിലെത്തിയതെന്നും അദ്ദേഹം പറയുന്നു.
ജോസ്‌മോൻ പറയുന്നു
‘‘രണ്ട് മൂന്ന് ദിവസമായി പല ഓൺലൈൻ പോർട്ടലുകളിലും കാണുന്ന വാർത്തയാണ് ‘‘നിമിഷ സജയൻ തയ്ക്വാൻഡോ പഠിക്കാൻ തുടങ്ങി’’ എന്ന്. അപ്പോ പഠിച്ചു തുടങ്ങിയപ്പോഴേ ബ്ലാക്ക് ബെൽറ്റ് കിട്ടിയോ? സത്യത്തിൽ വൺസ്റ്റെപ് ക്ലബ് തയ്ക്വാൻഡോ അക്കാദമി ഇൻസ്റ്റയിൽ പങ്കുവച്ച സ്റ്റോറിയുടെ പിൻബലത്തോടെ, അവർ പറഞ്ഞത് പരിഭാഷ ചെയ്ത് വാർത്തയാക്കി എഴുതിയത്. കൂടാതെ നിമിഷ സജയന്റെ തയ്ക്വാൻഡോ കഥയ്ക്ക് ഒരു ഫ്ലാഷ്ബാക്ക് സ്റ്റോറി കൂടി ഉണ്ട്. അത് പറയാതെ ഈ വന്ന വാർത്തകൾ അപൂർണമായി തോന്നുന്നു.
നിമിഷ മുംബൈയിലെ (മുംബൈയ്ക്ക് അടുത്ത്) ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കൊറിയൻ ആയോധനകലയായ തയ്ക്വാൻഡോ പഠിച്ചുതുടങ്ങിയതാണ്. തുടർന്ന്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നിമിഷയ്ക്ക് തയ്ക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റും ലഭിക്കുകയുണ്ടായി. അതുമാത്രമല്ല പിന്നീടുള്ള വർഷങ്ങളിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചുകൊണ്ട് തയ്ക്വാൻഡോ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ആളാണ് നമ്മുടെ ഈ നിമിഷ സജയൻ.
അപ്പോൾ പിന്നെ ഇപ്പോൾ പഠിക്കുന്നതോ? സ്കൂൾ / കോളജ് കാലഘട്ടത്തിനു ശേഷം ഈ ആയോധനകല തുടർന്ന് പരിശീലിക്കുവാനോ പ്രാക്ടീസ് ചെയ്യുവാനോ നിമിഷയ്ക്കു കഴിഞ്ഞില്ല. അതുകൊണ്ട് ടച്ച് വിട്ടുപോയ ആ പഴയ തയ്ക്വാൻഡോ ബ്ലാക് ബെൽറ്റ് പോരാളിയെ ഒന്നുകൂടി തേച്ചുമിനുക്കിയെടുക്കാൻ ആണ് നിമിഷ ഇപ്പോൾ വൺസ്റ്റെപ്പ് ക്ലബിൽ വീണ്ടും തയ്ക്വാൻഡോ പരിശീലനം നേടുന്നത്.
അതുകൊണ്ടാണ് ചിത്രങ്ങളിൽ പരിശീലകൻ എൽദോസ് എബിയെ പോലെ തന്നെ നിമിഷ സജയനും ബ്ലാക്ക് ബെൽറ്റിൽ കാണുന്നത്. നിമിഷയ്ക്ക് തയ്ക്വാൻഡോയിൽ മാത്രമല്ല പിടിപാട് കോളജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റനും ആയിരുന്നു നിമിഷ സജയൻ.’’
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates