

കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിള്ളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഇതിൽ ഉത്തരവാദിത്തമുള്ള വ്യക്തികളിൽ നിന്ന് നഷ്ടം ഈടാക്കണം എന്നാണ് ജൂഡ് പറയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
"ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണം. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാൻ". - ജൂഡ് ആന്തണി കുറിച്ചു.
അതേസമയം ജൂഡിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. 'അതിപ്പോൾ സിനിമ പൊളിയുമ്പോൾ അത് സംവിധാനം ചെയുന്നവരിൽ നിന്നും പ്രൊഡ്യൂസർക്ക് കൊടുക്കണം എന്നൊരു നിയമം കൂടി ഉണ്ടേൽ പൊളിക്കും', 'സിനിമ പൊളിഞ്ഞാൽ ആ പടത്തിന്റെ ടിക്കറ്റ് പൈസ സിനിമക്കാർ തിരിച്ചു കൊടുക്കുമോ?',
'ഒരു സംവിധായകൻ എന്ന നിലയിൽ, ഒരു സിനിമയുടെ ഓരോ ഘട്ടത്തിനും കൃത്യമായ ഉത്തരവാദിത്തങ്ങളുണ്ടെന്നത് നിങ്ങൾക്ക് അറിയാം. അതുപോലെ, ദേശീയപാതകൾക്കും വ്യക്തമായ നിയന്ത്രണ സംവിധാനമുണ്ട്'., 'പടം കൊള്ളൂല എങ്കിൽ പൈസ തിരിച്ച് തരാൻ വഴിയുണ്ടോ.?'- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.
മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ദേശീയപാതയിലെ അപാകതകളെ കുറിച്ച് പരിശോധിക്കാന്‍ ഐഐടി വിദഗ്ധര്‍ അടങ്ങുന്ന സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
