'എനിക്ക് ഓട്ടിസമുണ്ട്, ജീവിതകാലം മുഴുവന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം'; വെളിപ്പെടുത്തി ജ്യോത്സന

ഞാന്‍ ഹൈ മാസ്‌കിംഗ് ഓട്ടിസ്റ്റിക് അഡള്‍ട്ട് ആണ്.
Jyotsna Radhakrishnan
Jyotsna Radhakrishnanഇന്‍സ്റ്റഗ്രാം
Updated on
1 min read

താന്‍ ഓട്ടിസ്റ്റിക് ആണെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന (Jyotsna). കുട്ടിക്കാലം മുതല്‍ താന്‍ ചോദിച്ചിരുന്ന പല ചോദ്യങ്ങളുടെയും ഉത്തരമാണ് തന്റെ ഓട്ടിസം ഡയഗ്നോസിസ് എന്നാണ് ഗായിക പറയുന്നത്. ടെഡ് എക്‌സ് ടോക്ക്‌സില്‍ സംസാരിക്കവെയാണ് താരം മനസ് തുറന്നത്.

ലണ്ടനില്‍ താമസിച്ചിരുന്ന കാലത്ത് തന്റെ കോഴ്‌സിന്റെ ഭാഗമായുണ്ടായ അനുഭവങ്ങളും തുടര്‍ന്ന് നടത്തിയ ടെസ്റ്റുകളുമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചതെന്നാണ് താരം പറയുന്നത്. ഓട്ടിസത്തെക്കുറിച്ച് ആളുകളില്‍ അവബോധമുണ്ടാക്കാനാണ് തന്റെ തുറന്നു പറച്ചില്‍ എന്നും ജ്യോത്സന പറയുന്നു.

''ഞാന്‍ ഹൈ മാസ്‌കിംഗ് ഓട്ടിസ്റ്റിക് അഡള്‍ട്ട് ആണ്. ഇവളെന്താണ് പറയുന്നത്, ഇവളെ കണ്ടാല്‍ ഓട്ടിസ്റ്റിക് ആണെന്ന് പറയില്ലല്ലോ എന്ന് നിങ്ങളില്‍ മിക്കവരും ചിന്തിക്കുന്നുണ്ടാകും. അത് ഓട്ടിസത്തെക്കുറിച്ച് അറിയാത്തതു കൊണ്ടാണ്. ചിലര്‍ പറയും നമ്മളെല്ലാവരും കുറച്ച് ഓട്ടിസ്റ്റിക് ആണെന്ന്. അല്ല, ഒന്നെങ്കില്‍ നിങ്ങള്‍ ഓട്ടിസ്റ്റിക് ആണ്, അല്ലെങ്കില്‍ ഓട്ടിസ്റ്റിക് അല്ല. വ്യത്യസ്തമായ രീതിയില്‍ ലോകത്തെ കാണുകയും മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് ഓട്ടിസം'' ജ്യോത്സന പറയുന്നു.

''ഓട്ടിസം കണ്ടു പിടിച്ച ആ നിമിഷം എന്നെക്കുറിച്ച് എനിക്കുണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചു. എന്തുകൊണ്ടാണ് എനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ ഇത്രയും സെന്‍സിറ്റിവാകുന്നത്? എന്തുകൊണ്ടാണ് ഞാന്‍ എല്ലാം വളരെ ആഴത്തില്‍ അനുഭവിക്കുന്നത്? എനിക്ക് ചുറ്റുമുള്ളവരെല്ലാം പറഞ്ഞിട്ടും എന്തുകൊണ്ട് എനിക്ക് എല്ലാം എളുപ്പത്തിലെടുക്കാന്‍ സാധിക്കുന്നില്ല?''.

''സോഷ്യല്‍ ആംഗ്‌സൈറ്റിയെന്ന് ഞാന്‍ കരുതിയിരുന്നത് യഥാര്‍ത്ഥത്തില്‍ സെന്‍സറി ഓവര്‍ലോഡ് എന്ന അവസ്ഥയായിരുന്നു. ബേണ്‍ ഔട്ടായി ഞാന്‍ മനസിലാക്കിയത് യഥാര്‍ത്ഥത്തില്‍ ഓട്ടിസ്റ്റിക് ഷട്ട് ഡൗണ്‍ ആയിരുന്നു. ന്യൂറോ ടിപ്പിക്കല്‍ ആളുകള്‍ അവര്‍ക്കായി നിര്‍മ്മിച്ച ലോകത്തിന്റെ ഭാഗമായി മാറാന്‍ വര്‍ഷങ്ങളുടെ ചെയ്ത മാസ്‌കിംഗിന്റെ ഫലമായിരുന്നു എല്ലാം'' എന്നും താരം പറയുന്നു.

ഇത് ഞാന്‍ നിങ്ങളോട് പറയുന്നത് ബോധവത്കരണം ഉണ്ടാകണം എന്നതിനാലാണ്. ഡൈവേര്‍ജന്റുകളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കണം. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്ന അതേ ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്ന ഒരുപാട് ഓട്ടിസ്റ്റിക് ആയ ആളുകളുണ്ടാകുമെന്ന് എനിക്കറിയാം. ഗ്രാസ് റൂട്ട് ലെവലില്‍ നിന്നുമാണ് മാറ്റങ്ങള്‍ ആരംഭിക്കേണ്ടത്. കുടുംബത്തില്‍ നിന്നും, അധ്യാപകരില്‍ നിന്നും. ഡൈവേര്‍ജന്‍സിനെ മനസിലാക്കാന്‍ അവരെ പ്രാപ്തരാക്കണം എന്നും ഗായിക പറയുന്നു.

''അവരെ തിരിച്ചറിയാനുള്ള ടൂളുകള്‍ നമ്മളുടെ പക്കല്‍ വേണം. പ്രത്യേകിച്ചും കുട്ടികളെ. കാരണം തങ്ങള്‍ക്ക് വേണ്ടിയല്ലാതെ നിര്‍മ്മിക്കപ്പട്ടൊരു ലോകത്ത് ജീവിക്കാന്‍ നിര്‍ബന്ധിതരായവരാണ് അവര്‍. അല്ലാത്ത പക്ഷം തങ്ങള്‍ ഈ ലോകത്തിന് അനുയോജ്യരല്ലെന്ന് അവര്‍ വിശ്വസിക്കും. ഒരു ഡൈവേര്‍ജന്‍ വ്യക്തി നേരിടുന്ന പ്രധാന പ്രശ്‌നം തന്റെ ബുദ്ധിമുട്ടുകള്‍ പുറത്ത് കാണാന്‍ സാധിക്കില്ല എന്നതാണ്'' എന്നും ജ്യോത്സന പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com