

മുംബൈയിലെ മറാത്ത മന്ദിറിലെ ബിഗ് സ്‌ക്രീനിൽ ഇപ്പോഴും ദിൽവാലേ ദുൽഹനിയാ ലേ ജായേംഗെ നിറഞ്ഞോടുകയാണ്. റിലീസായി 30 വർഷമായിട്ടും ഈ ചിത്രത്തോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് മാത്രം ഒരു കുറവും വന്നിട്ടില്ല. ഒരു തലമുറയുടെ തന്നെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങളുമൊന്നും ഇനിയും പ്രേക്ഷകർക്ക് ആഘോഷിച്ച് മതിവന്നിട്ടില്ല.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തിയറ്ററുകളിൽ ഓടിയ ചിത്രമെന്ന വിശേഷണവും ഡിഡിഎൽജെയ്ക്കാണ്. 1995 ഒക്ടോബർ 20 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിൽ ഷാരുഖ് ഖാൻ, കജോൾ, കരൺ ജോഹർ, അംരീഷ് പുരി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് യഷ് ചോപ്രയാണ്.
ദിൽവാലേ ദുൽഹനിയാ ലേ ജായേംഗെ പോലൊരു ചിത്രം ഒരിക്കലും പുനഃസൃഷ്ടിക്കാൻ കഴിയില്ലെന്ന് പറയുകയാണ് ചിത്രത്തിൽ നായികയായെത്തിയ കജോൾ. കാലഘട്ടത്തിനും ചിന്താഗതിക്കുമനുസരിച്ചുള്ള മാറ്റങ്ങൾ ആ സിനിമയുടെ മൊത്തത്തിലുള്ള സ്വഭാവം തന്നെ മാറ്റിക്കളയുമെന്ന് കജോൾ പിടിഐയോട് പ്രതികരിച്ചു.
"അത്തരമൊരു മാജിക് പുനഃസൃഷ്ടിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ന് നിങ്ങൾക്കൊരു സിനിമ നിർമിക്കണമെങ്കിൽ ഡിഡിഎൽജെ പോലൊരു സിനിമ നിർമിക്കാം, പക്ഷേ അത് ഒരിക്കലും ഡിഡിഎൽജെ ആകില്ല. അത് വ്യത്യസ്തമായിരിക്കണം. നിങ്ങൾ അതിലെ ആളുകളെയും അതിന്റെ പശ്ചാത്തലവുമൊക്കെ മാറ്റിക്കഴിഞ്ഞാൽ, ഇപ്പോഴത്തെ കാലഘട്ടത്തിനും സമൂഹത്തിലെ ചിന്താഗതികൾക്കുമൊക്കെ അനുസൃതമായി അതിനോട് പൊരുത്തപ്പെടേണ്ടി വരും.
അത് ആ സിനിമയുടെ മുഴുവൻ ഭാഷയും മാറ്റിക്കളയും. അപ്പോൾ നിങ്ങൾ സ്വന്തമായി ഒരു മാജിക് സൃഷ്ടിക്കുക".- കജോൾ പറഞ്ഞു. ഷാരുഖിനും കജോളിനും സംവിധായകനെന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ആദിത്യ ചോപ്രയ്‌ക്കും ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ എന്ന ചിത്രം ഗംഭീര വഴിത്തിരിവായിരുന്നു. 'കം ഫോൾ ഇൻ ലവ്' എന്ന ടാഗ്ലൈനോടെയായിരുന്നു ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
