

ലോകയുടെ വിജയത്തിന്റെ തിളക്കത്തിലാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിന്റെ അതിരുകള്‍ മറി കടന്ന് പാന്‍ ഇന്ത്യന്‍ വിജയമായിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയ ലോക 300 കോടി ക്ലബ്ബിലേക്കുള്ള യാത്രയിലാണ്. അധികം വൈകാതെ തന്നെ ലോക ഈ മാന്ത്രിക സംഖ്യയിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ സ്ത്രീകേന്ദ്രീകൃതമായൊരു സിനിമ നേടുന്ന ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ലോക. സൂപ്പര്‍ താരം മോഹന്‍ലാലിനേയും ഫഹദ് ഫാസിലിനേയുമാണ് ബോക്‌സ് ഓഫീസില്‍ കല്യാണി പ്രിയദര്‍ശന്‍ പിന്നിലാക്കിയതെന്നും ആ വിജയത്തിന്റെ മാറ്റ് കൂട്ടുന്നതാണ്. ലോകയുടെ തുടര്‍ ഭാഗങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.
ഇതിനിടെ തന്നെക്കുറിച്ചുള്ളൊരു വ്യാജ പ്രചരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശന്‍. തന്നേക്കുറിച്ചുള്ള തെറ്റായൊരു പ്രസ്താവന പോസ്റ്റ് ചെയ്ത പേജിനെതിരെയാണ് കല്യാണി എത്തിയിരിക്കുന്നത്.
ജീവിതത്തിന്റെ ലാളിത്യം പഠിപ്പിക്കാനായി കല്യാണിയേയും സഹോദരനേയും മാതാപിതാക്കള്‍ വിയറ്റ്‌നാമിലെ ഒരു അനാഥാലയത്തില്‍ ഒരാഴ്ചക്കാലം താമസിപ്പിച്ചുവെന്ന് കല്യാണി പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത. പിന്നാലെ കല്യാണി തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തുകയായിരുന്നു. ഇങ്ങനൊരു കാര്യം ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഇത് സംഭവിച്ചിട്ടുള്ള കാര്യമല്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമാണ് കല്യാണി പറഞ്ഞത്. ഇതോടെ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു.
അതേസമയം ലോക ബോക്‌സ് ഓഫീസ് ഇളക്കി മറിച്ചു കൊണ്ടിരിക്കുകയാണ്. എമ്പുരാനെ പിന്നിലാക്കി മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ലോക. 268 കോടിയുടെ എമ്പുരാന്റെ റെക്കോര്‍ഡാണ് ലോക മറികടന്നത്. 300 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം. കഴിഞ്ഞ ദിവസം ലോകയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സക്‌സസ് ടീസര്‍ പങ്കുവച്ചിരുന്നു അണിയറ പ്രവര്‍ത്തകര്‍.
കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ വേഷത്തിലെത്തിയപ്പോള്‍ നസ്ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുമെത്തിയ സിനിമയാണ് ലോക. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവര്‍ അതിഥി വേഷങ്ങളിലുമെത്തി. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമയുടെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്‍ ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates