

നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് തമിഴ് സിനിമാ ലോകം. ഹൃദയം ഉലയ്ക്കുന്ന സംഭവമാണ് കരൂരിൽ നടന്നതെന്ന് സംവിധായകൻ പാ രഞ്ജിത് പറഞ്ഞു. പേടിച്ചിട്ട് ശരീരം വിറയ്ക്കുകയാണെന്ന് സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാർ എക്സിൽ പോസ്റ്റ് ചെയ്തു. കരൂർ ദുരന്തം സഹിക്കാൻ പറ്റാത്ത ദുഃഖത്തിനാണ് ഇടയാക്കിയതെന്ന് നടൻ കാർത്തിയും പ്രതികരിച്ചു.
കാർത്തിയുടെ വാക്കുകൾ
"കരൂരിൽ നിന്നുള്ള വാർത്ത താങ്ങാനാവാത്ത ദുഃഖത്തിന് കാരണമായി. മരിച്ചവരുടെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം".
പാ രഞ്ജിത്തിന്റെ വാക്കുകൾ
"കരൂരിലെ മഹാദുരന്തം ഹൃദയഭേദകവും ഞെട്ടലുമുണ്ടാക്കി. വിജയ്‌യുടെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് അറിഞ്ഞപ്പോൾ വേദന തോന്നി. ദുരന്തബാധിതർക്ക് തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു".
ജി വി പ്രകാശ് കുമാറിന്റെ പോസ്റ്റ്
"ഭയാനകമായ കാഴ്ചകൾ കണ്ട് ഞങ്ങൾ പേടിപ്പിച്ച് വിറക്കുകയാണ്. ആരെ ആശ്വസിപ്പിക്കണമെന്നോ, എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ ഞാൻ വിഷമിക്കുകയാണ്. കരൂരിലെ ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് ദൈവത്തിന്റെ കാൽക്കൽ ശാന്തി ലഭിക്കട്ടെ. മരിച്ചവരുടെ കുടുംബത്തിന്റെ അനുശോചനത്തിൽ പങ്കു ചേരുന്നു".
ഖുശ്ബുവിന്റെ വാക്കുകൾ
"കരൂർ റാലിയിൽ നടന്ന, ദൗർഭാഗ്യകരമായ ദുരന്തത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖം സഹിക്കാൻ ദൈവം അവർക്ക് ശക്തി നൽകട്ടെ. പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നു. ദൈവം എല്ലാവരോടും കൂടെയുണ്ടാകട്ടെ. ഓം ശാന്തി".
വിശാലിന്റെ പ്രതികരണം
"തീർത്തും അസംബന്ധം. അപകടത്തിൽ മരിച്ച നിരപരാധികളായ ഓരോരുത്തരുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. തമിഴക വെട്രി കഴകം പാർട്ടിയോട് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. കാരണം ഇതിൽ കുറഞ്ഞതൊന്നും പാർട്ടിക്ക് ചെയ്യാൻ കഴിയില്ല. ഭാവിയിൽ നടക്കുന്ന രാഷ്ട്രീയ റാലികളിൽ ഇനി മുതൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു".
അതേസമയം കരൂരിൽ ശനിയാഴ്ച രാത്രി അപകടമുണ്ടായതിനു പിന്നാലെ രജനികാന്തും കമൽ ഹാസനും നടുക്കം രേഖപ്പെടുത്തിയിരുന്നു. കരൂരില്‍ നടന്ന സംഭവത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നുമാണ് രജനികാന്ത് എക്‌സില്‍ കുറിച്ചത്.
ഏറെ ഹൃദയഭേദകമായ സംഭവമാണെന്നും ജനക്കൂട്ടത്തിനിടയില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാന്‍ വാക്കുകളില്ലെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു.
സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെ വൻ ദുരന്തമുണ്ടായി. 39 പേർ മരിച്ചെന്നാണ് ഇതുവരെയുള്ള വിവരം. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് അപകടത്തിന് കാരണമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates