

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനും സഹനിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും മുന്‍കൂര്‍ ജാമ്യം. കേസിന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവർക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ലാഭവിഹിതം പങ്കിടുന്നതും നിക്ഷേപം നടത്തിയ രീതിയുമാണ് കേസിന്റെ അടിസ്ഥാനമെന്നതിനാല്‍, അത്തരം കാര്യങ്ങള്‍ രേഖാമൂലമുള്ള തെളിവുകളെ ആശ്രയിച്ചുള്ളതാണെന്ന് കരുതുന്നു. എല്ലാ സാഹചര്യങ്ങളിലും കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.
അന്വേഷണത്തോട് സഹകരിക്കണമെന്ന് സൗബിനോടും ഷോണ്‍ ആന്റണിയോടും കോടതി നിര്‍ദേശിച്ചു. ഇരുവരും ജൂലൈ ഏഴിന് അന്വേഷണ ഉദ്യോഗസ്ഥന് മുൻപി ഹാജരാകണം. ആവശ്യമെങ്കില്‍ എട്ടാം തീയതിയും ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടു. പറവ ഫിലിംസ് എല്‍എല്‍പിയില്‍ പങ്കാളികളാണ് സൗബിനും ഷോണും ബാബു ഷാഹിറും.
2022-ല്‍ സിറാജ് വലിയതറ ഹമീദുമായി ഇവര്‍ ഏഴു കോടിയുടെ കരാര്‍ ഉണ്ടാക്കി. 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ നിര്‍മാണത്തിനായി 40% ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു കരാര്‍. എന്നാല്‍, ലാഭവിഹിതം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിറാജ് പൊലീസില്‍ പരാതിപ്പെട്ടത്.
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. മൂവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Kerala High Court grants anticipatory bail to Actor Soubin Shahir and Manjummel Boys.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates