
കോളിവുഡിന് ഈ വർഷം വളരെ നല്ല കാലമായിരുന്നു. നല്ല കഥയും നല്ല സിനിമകളും പ്രേക്ഷകരെ തേടിയെത്തിയ വർഷം കൂടിയായിരുന്നു 2024. ചെറുതും വലുതുമായി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളും ഈ വർഷം റിലീസ് ചെയ്തു. തമിഴിൽ നിന്ന് അഞ്ചു ചിത്രങ്ങളാണ് ഈ വർഷം അവസാനിക്കുമ്പോഴേക്കും 100 കോടി ക്ലബിൽ ഇടം പിടിച്ചത്.
പതിവിൽ നിന്ന് വിപരീതമായി സൂപ്പർ താരങ്ങൾ മാത്രമല്ല ഇത്തവണ തമിഴ് ബോക്സോഫീസ് കീഴടക്കിയത്. കൊമേഴ്സ്യലി സക്സസ് ആയ സിനിമകൾക്കൊപ്പം തന്നെ വാഴൈ, ഗരുഡൻ, കൊട്ടുകാളി, ലബർ പന്ത് പോലെയുള്ള മികച്ച സിനിമകളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഈ വർഷം 100 കോടി ക്ലബ്ബിൽ ഇടം നേടിയ തമിഴ് ചിത്രങ്ങളിലൂടെ.
വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമായിരുന്നു മഹാരാജ. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത് ദ് റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷൻ സ്റ്റുഡിയോസ് എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ് എന്നിവരും വിജയ് സേതുപതിയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. 20 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോളതലത്തിൽ 149 കോടിയോളം കളക്ഷൻ നേടി.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് അമരൻ. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശിവ് അരൂരിൻ്റെയും രാഹുൽ സിങ്ങിൻ്റെയും ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്: ട്രൂ സ്റ്റോറീസ് ഓഫ് മോഡേൺ മിലിട്ടറി ഹീറോസ് എന്ന പുസ്തക പരമ്പരയുടെ അഡാപ്റ്റേഷനായിരുന്നു ചിത്രം. മേജർ മുകുന്ദ് വരദരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ശിവകാർത്തികേയനെത്തിയത്. ശിവകാർത്തികേയന്റെ കരിയറിലെ 21 -ാമത്തെ ചിത്രം കൂടിയായിരുന്നു അമരൻ. 320 കോടിയോളം ചിത്രം നേടുകയും ചെയ്തു.
ധനുഷ് തന്നെ കഥയെഴുതി സംവിധാനം ചെയ്ത അഭിനയിച്ച ചിത്രമാണ് രായൻ. നടന്റെ കരിയറിലെ 50-ാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചത്. എസ്ജെ സൂര്യ, ദുഷാര വിജയൻ, സന്ദീപ് കിഷൻ, കാളിദാസ് ജയറാം, സെൽവരാഘവൻ, അപർണ ബാലമുരളി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. തമിഴ്നാട്ടിൽ മാത്രം 75 കോടിയോളം ചിത്രം കളക്ഷൻ നേടി. ലോകമെമ്പാടും 160 കോടി ചിത്രം നേടുകയും ചെയ്തു.
തമന്നയും റാഷി ഖന്നയും പ്രധാന വേഷത്തിലെത്തിയ തമിഴ് കോമഡി ഹൊറർ ചിത്രമായിരുന്നു അരൺമനൈ 4. സുന്ദർ സി സംവിധാനം ചെയ്ത ചിത്രം അവ്‌നി സിനിമാക്സും ബെൻസ് മീഡിയയും ചേർന്നാണ് നിർമിച്ചത്. സുന്ദർ സിയുടെ സ്ഥിരം ഫോർമാറ്റിലെത്തിയ ചിത്രത്തിൽ സംവിധായകനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 40 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം 100.50 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ നേടിയത്. അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്.
ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായെത്തിയ ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിങ്, റാണ ദഗുബതി, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ലൈക പ്രൊഡക്ഷൻസായിരുന്നു ചിത്രത്തിന്റെ നിർമാണം. 160 കോടി ബജറ്റിലായിരുന്നു ചിത്രം ഒരുക്കിയത്. 260 കോടി ആഗോളതലത്തിൽ ചിത്രം നേടി.
പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു വിജയ് നായകനായെത്തിയ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം എജിഎസ് എൻ്റർടെയ്ൻമെൻ്റാണ് നിർമ്മിച്ചത്. പ്രശാന്ത്, പ്രഭുദേവ, മോഹൻ, ജയറാം, അജ്മൽ അമീർ, സ്നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. 380-400 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. എന്നാൽ വൻ ഹൈപ്പിൽ ചിത്രമെത്തിയിട്ടും പ്രതീക്ഷിച്ച അത്ര വിജയം ചിത്രത്തിന് നേടാനായില്ല. തൃഷ, ശിവകാർത്തികേയൻ തുടങ്ങിയ താരങ്ങൾ ഗസ്റ്റ് അപ്പിയറൻസിലും ചിത്രത്തിലെത്തിയിരുന്നു. 455 കോടിയോളം നേടുകയും ചെയ്തു ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates