കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ ഇനി വിങ്ങുംഓർമ. പൂർണ സംസ്ഥാന ബഹുമതികളോടെ താരത്തിന്റെ സംസ്കാരം നടത്തി. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. അച്ഛൻ രാജ്കുമാറിന്റെ സമാധിയിടമായ കണ്ഠീരവ സ്റ്റുഡിയോയിൽ തന്നെയാണ് കന്നഡ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട അപ്പുവിനും അന്ത്യവിശ്രമമൊരുക്കിയത്.
മകൾ ശനിയാഴ്ച രാത്രി എത്തി
പുലർച്ചെ നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. തുടർന്നു വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. 7.30ന് ആണു സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. അമേരിക്കയിലുള്ള മകൾ ശനിയാഴ്ച രാത്രിയോടെയാണ് ബംഗളൂരുവിൽ എത്തിയത്. പുനീതിന്റെ അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആരാധകരെല്ലാം എത്തുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന സർക്കാരിന്റെ അഭ്യർഥന കണക്കിലെടുത്താണ് കുടുംബം സംസ്കാര ചടങ്ങുകൾ പുലർച്ചെ മാറ്റിയത്. അടുത്ത കുടുംബാംഗങ്ങൾക്ക് പുറമെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, കന്നഡ സിനിമയിലെ പ്രമുഖ നടീനടന്മാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
അപ്രതീക്ഷിത വിയോഗം
കഴിഞ്ഞദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് വിടപറയുന്നത്. 46 വയസിലായിരുന്നു സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ബംഗളുരുവിലെ കന്‍തീരവ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ച പുനീത് രാജ്കുമാറിന്റെ മൃതശരീരം കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്. നിലവിളിച്ചും വിതുമ്പിക്കരഞ്ഞുമാണ് തങ്ങളുടെ അപ്പുവിനെ ചലനമറ്റ ശരീരം ആരാധകര്‍ കണ്ടത്. കന്നഡ സിനിമാലോകത്തിന്റെ പവർ സ്റ്റാറായി നിറഞ്ഞു നിൽക്കുന്നതിനിടെയാണ് പുനീതിന്റെ അപ്രതീക്ഷിത വിയോഗം. പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates