

മോഹൻലാൽ - ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രം പക്ഷേ പ്രേക്ഷകരെ നിരാശപ്പെടുത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലിജോ ജോസ്. ഗലാട്ട പ്ലസിന്റെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ ആയിരുന്നു ലിജോയുടെ തുറന്നുപറച്ചിൽ. "കുട്ടിക്കാലം മുതൽ സിനിമയിൽ കണ്ട അതിഗംഭീര മുഹൂർത്തങ്ങൾ പുനരാവിഷ്കരിക്കാനാണ് മലൈക്കോട്ടൈ വാലിബനിൽ ശ്രമിച്ചത്.
എന്റെ മനസിൽ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷ് ആണ് അത്. ബച്ചൻ സാറും രജനി സാറും സ്ക്രീനിൽ നിറഞ്ഞാടിയ സിനിമകളില്ലേ. കയ്യടിച്ചും വിസലടിച്ചും തിയറ്ററിൽ ആസ്വദിച്ച സിനിമകൾ. മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെക്കുറിച്ചോർത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചകളാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്റെ ജോലി.
മറിച്ച്, പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാൻ സംവിധായകനു കഴിയണം. അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയർത്താൻ കഴിയണം. അതാണ് എന്റെ ശൈലി. സംവിധാനമെന്നാൽ സിനിമ നിർമിക്കുക എന്നതു മാത്രമല്ല. എന്തു കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നതു കൂടിയാകണം. അതും സംവിധാനത്തിൽപ്പെടും."- ലിജോ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates