

ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ ചിത്രത്തിലെ ഉർവശിയുടെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം പത്മകുമാർ. പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമിലും ഉർവശിയുടെ ലീലാമ്മയെ അല്ലാതെ മറ്റൊരാളിലേക്കും നമ്മുടെ കാഴ്ചയോ ശ്രദ്ധയോ മാറിപ്പോകുന്നില്ല എന്നാണ് പത്മകുമാർ കുറിക്കുന്നത്. 'ഉള്ളൊഴുക്ക്' എന്ന സിനിമയെ പറ്റി പറയുമ്പോൾ ക്രിസ്റ്റോ ടോമിയെയും പാർവ്വതി തിരുവോത്തിനെയും പ്രശാന്ത് മുരളിയെയും കുറിച്ച് പറയാതിരിക്കാനാവില്ല. പക്ഷെ സിനിമ കണ്ടിറങ്ങുമ്പോൾ എല്ലാ പേരിനും മീതെ ഒരു മഹാമേരു പോലെയാണ് ഉർവ്വശിയെന്നും അദ്ദേഹം കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എം പത്മകുമാറിന്റെ കുറിപ്പ് വായിക്കാം
ഉർവ്വശി എന്ന അഭിനേത്രിയെ ഞാനാദ്യം കാണുന്നത് 'ഇൻസ്പെക്ടർ ബൽറാം'സിനിമയുടെ സെറ്റിലാണ്. ഞാൻ ആ സിനിമയിൽ ഐ.വി.ശശി എന്ന Legend സംവിധായകൻ്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു.ഉർവ്വശി ശശിയേട്ടൻ്റെ 'പൊടി'യായിരുന്നു. പൊടിമോളെന്നാണ് ഉർവ്വശിയെ വീട്ടിൽ വിളിക്കുക. അന്ന് മലയാളത്തിലും തമിഴിലും തിരക്കുള്ള താരമായിരുന്നെങ്കിലും താരജാഡ ഒട്ടുമില്ലാതെ,ഏറ്റവും താഴെയുള്ള അസിസ്റ്റൻ്റായ എന്നോടു വരെ കലഹിച്ചും കുസൃതി കാണിച്ചും സെറ്റിൽ ഓടി നടന്ന ഉർവ്വശിയാണ് അന്നും ഇന്നും എൻ്റെ മനസ്സിൽ.പിന്നെയും ശശിയേട്ടൻ്റെ തന്നെ പല സിനിമകളിൽ ഞങ്ങൾ ഒന്നിച്ചുണ്ടായി.പിന്നെ ഉർവ്വശി നിർമ്മാതാവായി, മനോജ്.കെ.ജയൻ്റെ ഭാര്യയായി, പിന്നീട് എപ്പോഴോ അവർ പിരിഞ്ഞു, കുറച്ചുകാലം സിനിമ ഉർവ്വശിയിൽ നിന്നും ഉർവ്വശി സിനിമയിൽ നിന്നും വേറിട്ടു നിന്നു. ഒരു ഇടവേളക്കു ശേഷം സിനിമയിലേക്കു മടങ്ങി വന്ന ഉർവ്വശിക്ക് മറ്റൊരു രൂപവും ഭാവവും ദൗത്യവും ഉണ്ടായിരുന്നു. കഥാപാത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളിലേക്കുള്ള ആ കൂടുമാറ്റങ്ങളിൽ ഏറ്റവും ഒടുവിലത്തേതായി പ്രേക്ഷകർ കണ്ടത് 'ഉള്ളൊഴുക്കി'ലെ ലീലാമ്മയെയായിരുന്നു. ഒരു അഭിനേത്രി തൻ്റെ കഥാപാത്രത്തിലൂടെ ഒരു സിനിമയെ സ്വന്തം ചുമലിലേറ്റി എങ്ങനെ മുന്നോട്ടു കൊണ്ടു പോകുകയും പ്രേക്ഷകരെ കൂടെക്കൂട്ടുകയും ചെയ്യുന്നു എന്നതിൻ്റെ ഉപമകളില്ലാത്ത ദൃഷ്ടാന്തമാണ് ലീലാമ്മയും ഉർവ്വശിയും. ലീലാമ്മ പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമിലും ലീലാമ്മയെ അല്ലാതെ മറ്റൊരാളിലേക്കും നമ്മുടെ കാഴ്ചയോ ശ്രദ്ധയോ മാറിപ്പോകുന്നില്ല എന്നു പറയുമ്പോൾ ഒരു അഭിനേത്രിക്ക് തൻ്റെ കഥാപാത്രത്തിനായി അതിൽ കൂടുതലായി എന്താണു നൽകാനുണ്ടാവുക!
'ഉള്ളൊഴുക്ക്' എന്ന സിനിമയെ പറ്റി പറയുമ്പോൾ ക്രിസ്റ്റോ ടോമിയെയും പാർവ്വതി തിരുവോത്തിനെയും പ്രശാന്ത് മുരളിയെയും കുറിച്ച് പറയാതിരിക്കാനാവില്ല. പക്ഷെ സിനിമ കണ്ടിറങ്ങുമ്പോൾ എല്ലാ പേരിനും മീതെ ഒരു മഹാമേരു പോലെ ഉർവ്വശി എന്ന ശശിയേട്ടൻ്റെ പഴയ പൊടിമോൾ ഉയർന്നു തന്നെ നിൽക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates