ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടിവന്ന അവഗണനയെക്കുറിച്ച് വിവരിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ രഞ്ജു രഞ്ജിമാർ. 26 വർഷം മുമ്പത്തെ കൊച്ചിയെ "എനിക്ക് ഞാനാവാൻ സ്വാതന്ത്ര്യം ഇല്ലാത്ത നാട്" എന്നാണ് രഞ്ജു വിശേഷിപ്പിക്കുന്നത്. തന്റെ ജീവിതത്തിൽ വീണു കിട്ടിയ ഭാഗ്യമാണ് ഉള്ളിലെ ചമയക്കാരിയെ തിരിച്ചറിഞ്ഞതെന്നും അന്ന് മുതലാണ് തല ഉയർന്നതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രഞ്ജു പറയുന്നു. സർജറി ചെയ്ത് പൂർണ്ണമായും സ്ത്രീയായി മാറിയതിനെക്കുറിച്ചും രഞ്ജു കുറിപ്പിൽ പങ്കുവച്ചു.
രഞ്ജു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം
ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ ഇന്നോർക്കുമ്പോൾ,, ഒരു ഞെട്ടൽ,, ഒരത്ഭുതം,, അഭിമാനം, ഇവയൊക്കെ മാറി മറിഞ്ഞു വരും, എന്നിരുന്നാലും സ്ത്രിയിലേക്കുള്ള എന്റെ യാത്ര ഇത്തിരി താമസിച്ചായിരുന്നു,, കാരണം, കല്ലെറിയാൻ മാത്രം കൈ പൊക്കുന്ന ഈ സമൂഹത്തിൽ എനിക്കായ് ഒരിടം വേണമെന്ന വാശി ആയിരുന്നു,, ആ തടസ്സത്തിനു കാരണം,, സമൂഹം എന്തുകൊണ്ടു പുച്ഛിക്കുന്നു,, എന്തിനു കല്ലെറിയുന്നു, 1 അറിവില്ലായ്മ, 2 സദാചാരം ചമയൽ,, 3, കൂടുന്നവരോടൊപ്പം ചേർന്ന് കളിയാക്കാനുള്ള ഒരു ശീലം,, ഇവയൊക്കെ നില നില്ക്കുമ്പോഴും, ഞങ്ങൾ ബൈനറിക്ക് പുറത്തായിരുന്നു,, ആൺ, പെൺ, ഈ രണ്ട് ബിംബങ്ങൾ മാത്രമെ ജനങ്ങൾ കാണുന്നുണ്ടായിരുന്നുള്ള,, വൈവിധ്യങ്ങളെ ഉൾകൊള്ളാനോ, മനസ്സിലാക്കാനോ ആരും ശ്രമിച്ചില്ല, 26 വർഷങ്ങൾക്കു മുമ്പ് ഈ നഗരത്തിലേക്ക് വരുമ്പോൾ, ഇന്നത്തെ ഈ കാണുന്ന സൗന്ദര്യമല്ലായിരുന്നു കൊച്ചിക്ക്,, എനിക്ക് ഞാനാവാൻ സ്വാതന്ത്ര്യം ഇല്ലാത്ത ഈ നാട് എന്നെ ഒത്തിരി കരയിപ്പിച്ചു, അതു കൊണ്ട് തന്നെ എന്റെ ജന്ററിനെ എന്റെ ഉള്ളിൽ ഒതുക്കി, പൊരുതാൻ ഞാൻ ഉറച്ചു, പല പലയിടങ്ങൾ, അടി, തൊഴി, പോലീസ്, ഗുണ്ടകൾ,, എന്നു വേണ്ട ശരിരം എന്നത് ഒരു ചെണ്ട പോലെ ആയിരുന്നു,, വീണു കിട്ടിയ ഭാഗ്യം എന്നു വേണം കരുതാൻ നിനച്ചിരിക്കാതെ എന്റെ ഉള്ളിലെ ചമയക്കാരിയെ തിരിച്ചറിയാൻ ഭാഗ്യം ലഭിച്ച ആ നിമിഷം മുതൽ എന്റെ തല ഉയർന്നു,, എന്നെ നോക്കി വിരൽ ചുണ്ടുന്നവരെ, അതേ വിരൽ ഉപയോഗിച്ചു നേരിടാൻ എനിക്ക് ത്രാണി ലഭിച്ചു, കാരണം ഞാൻ അധ്വാനിച്ചാണ് ജിവിക്കുന്നത് എന്ന പൂർണ ബോധം..
പതുക്കെ പതുക്കെ രഞ്ജു രഞ്ജിമാർ പിച്ചവയ്ക്കാൻ തുടങ്ങി, സഹപ്രവർത്തകരോടുള്ള, സ്‌നേഹം, കരുണ, അന്നം തരുന്നവരോടുള്ള കടപ്പാട്, ഇതൊക്കെ ആയിരിക്കാം, എന്റെ വേദനകൾക്ക് ശമനം തന്നിരുന്നത്,, കാരണം എല്ലാവരും എന്നെ സ്‌നേഹിച്ചു, അംഗീകരിച്ചു,, എന്നാൽ പോലും, ചിലപ്പോഴൊക്കെ ഞാൻ എന്നോടു ചോദിക്കും, നിന്നിലെന്തൊ ചേരാത്തതായി ഇല്ലെ,, അതെ ഉണ്ടായിരുന്നു, പെണ്ണായി ജീവിക്കുന്ന എന്റെ ശരിരത്തിൽ ആണിന്റേതായ ഒരവയവം, അതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തി, പലപ്പോഴും രാത്രി കാലങ്ങളിൽ ഞാൻ സ്വയം സർജറി ചെയ്യും, എന്റെ ആ അധിക അവയവത്തെ നീക്കം ചെയ്യും, കുറെ നേരം ഞാൻ അങ്ങനെ കാലുകൾ ചേർത്തു കിടക്കും, ഉള്ളിൽ ചിരിച്ചു കൊണ്ടു ഞാൻ മൊഴിയും ഞാൻ പെണ്ണായി,, ചില നടിമാരൊത്ത് യാത്ര ചെയ്യുമ്പോൾ എന്റെ പാസ്‌പോർട്ടിലെ ജെൻഡർ കോളം എന്നെ വിഷമിപ്പിക്കാൻ തുടങ്ങി,,യെസ് ഞാൻ ഉറപ്പിച്ചു, എല്ലാം വിഛേദിക്കണം എറണാകുളം റീനെമെഡിസിറ്റിയിൽ സർജറിക്കു വേണ്ടുന്ന തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ഒരേ ഒരു കാര്യം മാത്രമായിരുന്നു എന്റെ ഡിമാർഡ്, എനിക്ക് ഭാവിയിൽ അമ്മയാകാൻ സാധിക്കുന്ന ഒരു സർജറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates