
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണം ഇന്ത്യയിലെ ജനങ്ങളിന്നും ഞെട്ടലോടെ ഓർത്തിരിക്കുന്ന സംഭവങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 1991 മെയ് 21നു തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിലെത്തിയ രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവം മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും ഒരു നോവായി തുടരുന്നു.
രാജീവ് ഗാന്ധി വധക്കേസിനെ ആസ്പദമാക്കി സോണി ലിവിൽ സ്ട്രീം ചെയ്യുന്ന പരമ്പരയാണ് ‘ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷൻ കേസ്’. ഓരോ ദിവസം പോകുന്തോറും സീരിസിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതും. രാജീവ് ഗാന്ധിയുടെ മരണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തേടി സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിന്റെ കഥയാണ് പരമ്പര പറയുന്നത്.
നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത ഈ സീരിസിന് രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അനിരുധ്യ മിത്രയുടെ ‘നയന്റി ഡേയ്സ്: ദ് ട്രൂ സ്റ്റോറി ഓഫ് ദ് ഹണ്ട് ഫോർ രാജീവ് ഗാന്ധിസ് അസാസിൻസ്’ എന്ന പുസ്തകത്തിലെ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്.
സീരിസ് മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ മലയാളികളെന്ന നിലയിൽ നമുക്കും അഭിമാനിക്കാനുള്ള വകയുണ്ട്. സീരിസിൽ പ്രധാന വേഷങ്ങളിൽ എത്തിയവരിൽ ഏറെയും മലയാളികളാണ്.
നടിയും നർത്തകിയുമായ ശ്രുതി ജയൻ, അഭിനയ അധ്യാപകൻ ജ്യോതിഷ് എം ജി, ഷഫീക്ക് മുസ്തഫ, ഗൗരി പത്മകുമാർ, നീതു ചന്ദ്ര, അഖിൽ രാജ്, കാസ്റ്റിംഗ് ഡയറക്ടർ കൂടിയായ അഖിൽ കൈമൾ എന്നിവരും 'ദ് ഹണ്ടി'ൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ദ് ഹണ്ടിലെ പ്രധാന കഥാപാത്രമായെത്തിയ നടനാണ് ഷഫീക്ക് മുസ്തഫ. ശിവരശൻ എന്ന കഥാപാത്രമായി ഏവരെയും ഞെട്ടിച്ചു കളഞ്ഞു ഷഫീക്ക് മുസ്തഫ. നാടക വേദികളിൽ നിന്നാണ് ഷഫീക്ക് സിനിമയിലേക്ക് എത്തുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് ഷഫീക്ക് അഭിനയരംഗത്തേക്ക് എത്തുന്നത്. ദ് ഹണ്ട് ഷഫീക്കിന്റെ കരിയറിലെ രണ്ടാമത്തെ പ്രൊജക്ട് ആണ്.
സൂയിസൈഡ് ബോംബറായെത്തി രാജീവ് ഗാന്ധിയെ വധിച്ച ധനു എന്ന കഥാപാത്രമായാണ് ശ്രുതി ജയൻ സീരിസിലെത്തിയത്. കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്താനും ശ്രുതിക്കായി. തയ്യൽ മെഷീൻ എന്ന ചിത്രവും ശ്രുതിയുടെതായി പുറത്തുവരാനുണ്ട്.
ആദ്യത്തെ പ്രൊജക്ട് തന്നെ ഗംഭീര പ്രതികരണം നേടുന്ന സന്തോഷത്തിലാണ് 'ദ് ഹണ്ടി'ൽ ശുഭയായി എത്തിയ ഗൗരി പത്മകുമാർ. നർത്തകി കൂടിയാണ് ഗൗരി. ശിവരശന്റെ കൂടെ മുഴുനീള കഥാപാത്രം കൂടിയാണ് ഗൗരിയുടേത്.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആക്ടിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ജ്യോതിഷ് എം ജിയാണ് സീരിസിൽ എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനായി എത്തിയത്. നാടക രംഗത്ത് നിന്നാണ് ജ്യോതിഷും സിനിമയിലെത്തുന്നത്.
"ഒരുപാട് കാലത്തിനു ശേഷം ഞാൻ അഭിനയിക്കാൻ തീരുമാനമെടുത്തത് രണ്ടു കാരണങ്ങളാൽ ആയിരുന്നു.പലപ്പോഴും നിലപാടുകൾ കാരണവും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ കാരണവും അഭിനയിക്കാനുള്ള അവസരങ്ങളിൽ നിന്ന് മാറി നിൽക്കാറാണ് പതിവ്. എന്റെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മാറ്റി നിർത്തി മറ്റൊരു മാധ്യമത്തിലെ അഭിനയം എന്ന പ്രോസസ് അടുത്ത് അറിയാനും, ഇത്രയും കാലം ഞാൻ ജീവിച്ച ജീവിതത്തിന് അഭിനയം എന്ന കലയെ സഹായിക്കാൻ കഴിയുമോ എന്നറിയാനും ''ഏതായാലും തേടി വന്നത് തെറ്റിയില്ല.
സോണി ലിവിൽ നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത "The hunt" എന്ന വെബ് സിരീസ്സിൽ ഒരു കാമിയോ വേഷത്തിൽ" വേലുപ്പിള്ള പ്രഭാകരനായി "വേഷമിടുന്നുന്നു. സീരിസിൽ പറയുന്നതുപോലെ ഒരു വിഭാഗത്തിന് തീവ്രവാദിയായി ഇരിക്കുന്നവൻ മറ്റൊരു വിഭാഗത്തിൻ്റെ രക്ഷകനാണ്. 'വേലുപ്പുള്ള പ്രഭാകരൻ".- എന്നാണ് സന്തോഷം പങ്കുവച്ച് ജ്യോതിഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അഭിനേതാവായി മാത്രമല്ല, കാസ്റ്റിങ് ഡയറക്ടറായും അഖിൽ കൈമൾ സീരിസിലെത്തി. ഒരു നടൻ എന്ന നിലയിലും കാസ്റ്റിങ് അസോസിയേറ്റ് എന്ന നിലയിലും ഞാൻ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും സംതൃപ്തവുമായ പ്രൊജക്റ്റുകളിൽ ഒന്നാണിതെന്നാണ് അഖിൽ കൈമൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ട്രിച്ചി സന്താൻ എന്ന കഥാപാത്രമായാണ് അഖിൽ കൈമളെത്തിയത്.
These are the Malayali stars in the series The Hunt - The Rajiv Gandhi Assassination Case.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates