

സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജിന്റെ മാമന്നൻ. വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ മാമന്നന്റെ റിലീസ് തടയണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് സിനിമാനിർമാതാവ്.
ഉദയനിധിയുടെ പുതിയ ചിത്രമായ ഏയ്ഞ്ചലിന്റെ നിർമാതാവാണ് മാമന്നന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. മാമന്നൻ റിലീസ് ചെയ്യുന്നതിന് മുൻപായി ഏയ്ഞ്ചലിന്റെ ചിത്രീകരണവും ഡബ്ബിങ്ങും പൂർത്തിയാക്കണം എന്നാണ് ആവശ്യം. ഹര്‍ജിയില്‍ മാമന്നന്‍ സിനിമയുടെ നിർമാതാവ് കൂടിയായ ഉദയനിധി സ്റ്റാലിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂണ്‍ 28ന് മുന്‍പ് കോടതിക്ക് മറുപടി നല്‍കാനാണ് തമിഴ്നാട് യുവജനകാര്യ, സ്പോര്‍ട്സ് മന്ത്രി കൂടിയായ ഉദയനിധിക്ക് കോടതി നല്‍കിയ നിര്‍ദേശം.
കെഎസ് അധിയമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി 2018-19 കാലഘട്ടത്തിൽ 70 ദിവസത്തെ കോൾഷീറ്റാണ് നൽകിയിരുന്നത്. 1.25 കോടി രൂപയാണ് പ്രതിഫലം പറഞ്ഞിരുന്നത്. സിനിമയുടെ 80 ശതമാനത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഇനി 8 ദിവസത്തെ ഷൂട്ടിങ് കൂടിയാണ് ബാക്കിയുള്ളത്. എന്നാൽ എംഎൽഎയായി തെരഞ്ഞെടുത്തതിനുശേഷം ഡേറ്റ് നൽകാമെന്ന് പറഞ്ഞ് പറ്റിക്കുകയാണ് എന്നാണ് ആരോപണം. മാമന്നൻ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് ഉദയനിധി പറഞ്ഞതും ഏയ്ഞ്ചൽ ടീമിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മാമന്നൻ റിലീസ് ചെയ്യുന്നതിനു മുൻപായി ഷൂട്ടിങ് പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ 25 കോടി നഷ്ടപരിഹാരം നൽകണമെന്നും നിർമാതാവ് ഹർജിയിൽ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates