

താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും. 'ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തന മികവോടെ 'അമ്മ'യെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെ'.- എന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങൾ.
'സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു'.- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. 'അമ്മയുടെ പുതിയ നേതൃത്വത്തിന് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു' എന്നാണ് സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്.
ശ്വേത മേനോനും കുക്കു പരമേശ്വരനുമാണ് ഇനി താരസംഘടനയെ നയിക്കുക. അമ്മയുടെ 30 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വനിത പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ലഭിക്കുന്നത്. ശ്വേത മേനോന് 159 വോട്ടുകളാണ് ലഭിച്ചത്. നടൻ ദേവനെ 27 വോട്ടുകൾക്കാണ് ശ്വേത തോൽപ്പിച്ചത്.
രവീന്ദ്രനെതിരെ കുക്കുവിന്റെ ജയം 37 വോട്ടിനും. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറർ. പുതിയ ഭരണസമിതിയിൽ 8 വനിതകളുണ്ട്. 12 പേരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വനിത സംവരണ സീറ്റുകളിൽ മത്സരിച്ച സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ വിജയിച്ചു.
ജനറൽ സീറ്റുകളിലേക്ക് മത്സരിച്ച കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരും വിജയിച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായി. 257 വോട്ട് നേടിയ കൈലാഷിനാണ് എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. 507 അംഗങ്ങളിൽ 298 പേർ വോട്ടു ചെയ്തു.
മോഹൻലാൽ, സുരേഷ് ഗോപി, ടൊവിനോ, ജയസൂര്യ, ബേസിൽ, മുകേഷ്, സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവർ വോട്ട് ചെയ്തെങ്കിലും ചെന്നൈയിലുള്ള മമ്മൂട്ടിക്കു പങ്കെടുക്കാൻ കഴിഞ്ഞില്ല. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, ഉർവശി, നിവിൻ പോളി തുടങ്ങിയവരും വോട്ട് ചെയ്യാൻ എത്തിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates