നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ പേര് മുതൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഓരോ വിശദാംശങ്ങളും വിശദമായി പരിശോധിക്കുകയാണ് സിനിമാപ്രേമികൾ. ചോരപുരണ്ട തുണി മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്. എന്താണ് ഈ ‘റോഷാക്ക്?’, എന്നാണ് പേര് കേട്ടയുടൻ പലരും അമ്പരന്നത്. എന്നാൽ ഈ സംശയത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ജോസ്മോൻ വാഴയിൽ എന്ന പ്രേക്ഷകൻ. റോഷാക്ക് എന്താണെന്നും ആ പേരിന് പിന്നിലെ കഥയുമെല്ലാം മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ് എന്ന ഫെയ്സ്ബുക്ക് പേജിൽ വിവരിച്ചിരിക്കുകയാണ് അദ്ദേഹം.
കുറിപ്പിന്റെ പൂർണ്ണരൂപം
മമ്മൂട്ടിയുടെ പുതിയ പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും വന്നു. ‘RORSCHACH‘. ഇത് വായിക്കേണ്ടത് ‘റോഷാക്ക്‘ എന്നാണ് എന്ന് മനസിലാക്കുന്ന മലയാളം പോസ്റ്റർ മമ്മൂട്ടി സമൂഹമാധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്.
‘റോഷാക്ക്‘ അതൊരു പുതിയ സംഭവമാണല്ലോ....! ഹേയ് അല്ലാന്നേ...
‘ഹോം‘ സിനിമയിൽ ഒലിവർ ട്വിസ്റ്റ് കൗൺസിലിങിനായി ഡോ. ഫ്രാങ്ക്ലിന്റെ അടുക്കൽ ആദ്യമായി ചെല്ലുമ്പോൾ ഒരു പേപ്പർ പൂരിപ്പിക്കാനായി കൊടുക്കുന്നത് ഓർമയില്ലേ. അതിൽ കുറെ ചിത്രങ്ങളും മറ്റുമായിരുന്നു. അതിൽ എന്ത് കാണുന്നു, എന്താണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ പൂരിപ്പിക്കാൻ പറഞ്ഞുകൊണ്ട് കൊടുക്കുന്ന ആ പേപ്പറിന്റെ മൂന്നാമത്തെ ഗ്രൂപ്പ് ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ...?? എന്തൊക്കെയോ ഷെയ്പ്പിൽ വശങ്ങൾ ഒരേപോലെയുള്ള ചില മഷിഛായ ചിത്രങ്ങൾ...! അതിൽ അയാൾ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അയാളുടെ പ്രശ്നങ്ങളെ മനസിലാക്കാൻ ശ്രമിക്കുകയാണ് ലക്ഷ്യം. അതാണ് ‘റോഷാക്ക് ടെസ്റ്റ്’ എന്ന് പെട്ടന്ന് മനസിലാക്കാനായി സിമ്പിളായി പറയാം. സംഭവം അതുക്കും മേലേയാണ്.
എന്താണ് ഈ റോഷാക്ക് ?
റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കളോജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാൾ അതിൽ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും, തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്. ചില മനഃശാസ്ത്രജ്ഞർ ആണ് സാധാരണയായി ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളും വൈകാരിക പ്രവർത്തനവും പരിശോധിക്കാൻ ഈ പരിശോധന ഉപയോഗിക്കുന്നത്. അന്തർലീനമായ ചിന്താ വൈകല്യങ്ങൾ കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു, പ്രത്യേകിച്ച് രോഗികൾ അവരുടെ ചിന്താ പ്രക്രിയകൾ തുറന്ന് വിവരിക്കാൻ മടിക്കുന്ന സന്ദർഭങ്ങളിൽ. കൂടാതെ വ്യക്തികളുടെ രോഗാതുരതമോ രോഗാതുരമല്ലാത്തതോ ആയ വ്യക്തിത്വം മനസ്സിലാക്കാൻ പേഴ്സണാലിറ്റി ടെസ്റ്റായും ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ടത്രെ.
ഇതെന്താ അതിനിങ്ങനെ പേര്?
1921 ൽ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെർമൻ റോഷാക്ക്‘ ആണ് ഈ പരിപാടി കണ്ടുപിടിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരിലായി ഈ ടെസ്റ്റിന്റെ പേരും. റോഷാക്ക് ടെസ്റ്റ്. പിറ്റേ വർഷം, 1922 ൽ അദ്ദേഹം മരിക്കുകയും ചെയ്തു. തുടർന്ന്, 1960 കളിലാണ് ഈ ഒരു രീതി ഏറ്റവും വ്യാപകമായി ഉപയോഗിച്ചതായി പറയപ്പെടുന്നത്. മുകളിൽ പറഞ്ഞതുപോലെയുള്ള ചിത്രങ്ങൾ കാണിച്ച് നിരീക്ഷകന്റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അർഥവത്തായ വസ്തുക്കൾ, ആകൃതികൾ അല്ലെങ്കിൽ പ്രകൃതിദൃശ്യങ്ങൾ, ഏറ്റവും സാധാരണമായ മുഖങ്ങൾ അല്ലെങ്കിൽ മറ്റ് രൂപങ്ങളുടെ എന്തെങ്കിലും പാറ്റേൺ എന്നിവ മനസ്സിലാക്കുന്നതിലൂടെ അയാളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാനും സ്വയം അയാൾക്ക് പറയാൻ പോലും ആവാത്ത കാര്യങ്ങൾ വരെ മനസിലാക്കിയെടുക്കാനും ഇതിലൂടെ കഴിയുമെന്ന് പറയപ്പെടുന്നു.
ഇനി മമ്മുട്ടിയുടെ ‘റോഷാക്ക്’ പോസ്റ്ററിലേക്ക് വരാം. കസേരയിൽ ഇരിക്കുന്ന നായകന്റെ പുറകിൽ വളരെ ലൈറ്റ് ആയിട്ട് ഇങ്ങനെ ഒരു റോഷാക്ക് മഷിചിത്രം കാണാം. അതു കൂടാതെ ടൈറ്റിലിൽ ‘O' എന്ന അക്ഷരത്തിലും ഒരു മഷിചിത്രം കാണാം. ഇനിയുമുണ്ട്....! നായകന്റെ മുഖം മറച്ചിരിക്കുന്ന സ്റ്റൈൽ, 1986 ൽ DC Comics പുറത്തിറക്കിയ ‘വാച്ച്മാൻ‘ എന്ന കാർട്ടൂൺ പരമ്പരയിലെ, വാച്ച്മാന്റെ 6 പ്രധാനവേഷങ്ങളിൽ ഒന്നായിരുന്ന ‘റോഷാക്ക്‘ എന്ന കഥാപാത്രത്തെ ചെറിയ രീതിയിൽ ഓർമിപ്പിക്കുന്നതാണ്.
ബാക്കി കഥയറിയാൻ സിനിമയ്ക്കായി കാത്തിരിക്കാം...!!!
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates