ലോഹിതദാസിന്റെ 12ാം മരണവാർഷികത്തിൽ കുറിപ്പുമായി മഞ്ജു വാര്യർ. കോവിഡ് വ്യാപനത്തെ ലോഹിതദാസ് എങ്ങനെ നീന്തിക്കടക്കുമായിരുന്നുവെന്ന് താൻ ഇന്നലെയും ആലോചിച്ചും എന്നാണ് താരം പറയുന്നത്. മനുഷ്യർ 'തനിയാവർത്തന 'ത്തിലെ ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട നാളുകളിൽ തനിക്ക് മാത്രം സാധ്യമാകുന്ന സർഗാത്മക വൈഭവത്തോടെ ലോഹിസാർ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെയെന്നും മഞ്ജു കുറിച്ചു. കന്മദം സിനിമയിലെ ലോഹിതദാസിനൊപ്പമുള്ള ലൊക്കേഷൻ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്.
മഞ്ജു വാര്യരുടെ കുറിപ്പ് വായിക്കാം
ഇന്നലെയും ആലോചിച്ചു... ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക... 'ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ 'അണു'കുടുംബങ്ങളായത് '! ഉറപ്പാണ്, കഥകൾക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിൻ്റെ അന്വേഷണം. മനുഷ്യർ 'തനിയാവർത്തന 'ത്തിലെ ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട നാളുകളിൽ തനിക്ക് മാത്രം സാധ്യമാകുന്ന സർഗാത്മക വൈഭവത്തോടെ ലോഹിസാർ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ..തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങൾ തീർക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തിൽ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോൾ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിൻ്റെ ഓർമകൾക്ക് പ്രണാമം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates