

നിവിൻ പോളിയുടെ തിരിച്ചു വരവ് ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് മലയാളികൾ. അഖിൽ സത്യൻ ചിത്രം സർവ്വം മായ ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ടിരുന്നു. ഡിസംബർ 25 ന് ക്രിസ്മസ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. നിവിൻ പോളിയ്ക്കൊപ്പം റിയ ഷിബു, അജു വർഗീസ്, പ്രീതി മുകുന്ദൻ, ജനാർദ്ദനൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
120 കോടിയാണ് ചിത്രം ഇതുവരെ തിയറ്ററുകളിൽ നിന്ന് നേടിയത്. ചിത്രത്തിലെ നിവിൻ- അജു കോമ്പോ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിലെ പാട്ടുകളും ഏറെ കയ്യടി നേടി. ജസ്റ്റിൻ പ്രഭാകരന്റെ സംഗീതത്തിന് മനു മഞ്ജിത്ത് ആണ് വരികളൊരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ 'പുതുമഴ'യെന്ന പാട്ടിനെക്കുറിച്ച് ഗാനരചയിതാവ് മനു മഞ്ജിത്ത് കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നമ്മൾ എഴുതിയതിനും മേലെ ഭംഗിയിൽ അത് സ്ക്രീനിൽ കാണാൻ കഴിയുക എന്നത് എപ്പോഴും ലഭിക്കുന്ന സന്തോഷം അല്ലെന്ന് മനു ഫെയ്സ്ബുക്കിൽ കുറിച്ചു. ഫയർഫ്ലൈ ഫിലിംസ്, അഖിൽ സത്യൻ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മനു മഞ്ജിത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
"തിരക്കിലും തിരക്കുവാൻ
അടുത്തൊരാളില്ലേ...!"
സംശയിച്ചാണ് ഈ വരി അഖിലിനോട് പറഞ്ഞത്.
അതിൽ ഒരു ചെറിയ എളുപ്പപ്പണി ചെയ്തതു പോലെയുണ്ടോ.. ? ഈ സിനിമയുടെ മൊത്തം പാട്ടുകളുടെ സ്വഭാവത്തിൽ നിന്നും മാറി നിൽക്കുന്നുണ്ടോ..? എന്നൊക്കെയിരുന്നു എൻ്റെ ഉള്ളിലെ തന്നെ ചോദ്യം.
പക്ഷേ "ഇത് പൊളിച്ചു. ഇനിയോ ?" എന്നായിരുന്നു അഖിലിൻ്റെ ചോദ്യം.
"തരിമ്പിളം കുറുമ്പിലും
ചിരിച്ചിരുന്നില്ലേ..."???
പറയേണ്ട താമസം. "യെസ് ലോക്കാണ്".
പിന്നെ എഴുതിക്കഴിഞ്ഞ ശേഷം ആ പാട്ട് മുഴുവനായി പലയാവർത്തി വായിച്ചു നോക്കുമ്പോഴും ആ വരിയോടുള്ള ഒരു ഇഷ്ക്കൂടുതൽ കണ്ടിരുന്നു. പിന്നെ ആ പാട്ടിൻ്റെ റെക്കോർഡിംഗ് വിശേഷങ്ങൾ വിളിച്ചു പറഞ്ഞപ്പോഴും പാടിയ ശക്തിശ്രീക്കും ആ വരികൾ ഒരുപാട് ഇഷ്ടമായ കാര്യം പറഞ്ഞു.
പക്ഷേ ആ വരി അഖിലിന് എത്ര പ്രിയപ്പെട്ടതാണ് എന്ന് എനിക്ക് മനസ്സിലായത് ആ സിനിമ കണ്ടപ്പോഴാണ്.
നമ്മൾ എഴുതിയതിനും മേലെ ഭംഗിയിൽ അത് സ്ക്രീനിൽ കാണാൻ കഴിയുക എന്നത് എപ്പോഴും ലഭിക്കുന്ന സന്തോഷം അല്ല. "അടുത്തൊരാളില്ലേ...!" എന്നിടത്ത് നിവിൻ്റെ ആ ട്രേഡ്മാർക്ക് ചിരിയും "തരിമ്പിളം കുറുമ്പിൽ" ഡെലുലുവിൻ്റെ വികൃതിയും അതിൻ്റെ എല്ലാ അഴകോടും കൂടി മുന്നിൽ തെളിയുന്നുണ്ട്. ഇപ്പോൾ ഇത് പറയാൻ കാരണം... ഇതേ ഭാഗം തന്നെ അടർത്തിയെടുത്ത റീലുകളുടെ ആഘോഷം കാണുമ്പോൾ അത്രയും സന്തോഷം.
മനസ്സ് നിറഞ്ഞ് നന്ദി...!!!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates