പരിപാടിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചതിന് പിന്നാലെ ഒന്നും പറയാതെ തന്നെ ഒഴിവാക്കിയെന്ന് നടി മറീന മൈക്കിൾ. പോസ്റ്ററില്‍ ഉള്‍പ്പെടെ തന്‍റെ പേരു വച്ച ശേഷം അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ പരിപാടി റദ്ദാക്കുകയും പിന്നാലെ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ച അതേ പരിപാടിയില്‍ നിന്ന് യാതൊരുവിധ അറിയിപ്പും തരാതെ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും നടി പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മറീനയുടെ പ്രതികരണം.
പരിപാടിയുടെ മുഖ്യാതിഥിയായി ക്ഷണിച്ചാല്‍ പോസ്റ്ററില്‍ പേര് വച്ചതു കൊണ്ടുമാത്രം ആയില്ല, അല്‍പമെങ്കിലും ഉത്തരവാദിത്വവും പ്രൊഫഷണലിസവും നേരിയ തോതിലെങ്കിലും ബഹുമാനവും കാണിക്കേണ്ടതല്ലേയെന്നും ക്ഷണിച്ച കാര്യം പോസ്റ്ററടിച്ച് എല്ലാവരെയും അറിയിക്കുകയും പിന്നെ ഒന്നും മിണ്ടാതെ ഒഴിവാക്കുകയും ചെയ്യുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നും മറീന കുറിച്ചു.
ഫെബ്രുവരി 8 ന് അബുദബി ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടത്താനിരുന്ന Ms/Mr Abu Dhabi stylEDEN 2026, പരിപാടിയിലേക്കാണ് മറീനയെ ക്ഷണിച്ചിരുന്നത്. പോസ്റ്ററില്‍ ‘ലീഡിങ് ആക്ട്രസ് ആന്‍റ് മോഡല്‍’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളിലടക്കം പോസ്റ്ററും പ്രചരിച്ചു. തരംഗ് മ്യൂസിക് ഉള്‍പ്പെടെയുള്ള സംഘാടരില്‍ ഏറെ വിശ്വസിച്ച് തന്നെയാണ് പരിപാടിക്ക് ചെല്ലാം എന്നേറ്റത്.
എന്നാല്‍ നേരാംവണ്ണം ഭക്ഷണമോ താമസമോ ഒന്നും തന്നെ സംഘാടകര്‍ ഏര്‍പ്പാടാക്കിയില്ല. താമസത്തിന് അബുദബിയിലുള്ള സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വന്നു. ഇങ്ങോട്ടുള്ള സമീപനം ഇത്രയും മോശമായിട്ടും തിരിച്ച് താന്‍ പ്രൊഫഷണലായി തന്നെ പെരുമാറുകയായിരുന്നു. എന്നാല്‍ ആ പരിപാടി മറ്റെന്തോ കാരണത്താല്‍ റദ്ദാക്കി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ തനിക്ക് ചില അത്യാവശ്യ കാര്യങ്ങളുള്ളതിനാല്‍ ഉടന്‍ തന്നെ കേരളത്തിലേക്ക് തിരിച്ചു പറന്നു. തുടര്‍ന്ന് അതേ പരിപാടി ഫെബ്രുവരി 14ലേക്ക് മാറ്റിവച്ചതായി താനറിഞ്ഞു. എന്നാല്‍ ഒരറിയിപ്പുമില്ലാതെ ആ പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയതായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പോസ്റ്ററില്‍ നിന്നും വ്യക്തമായി.
ഒരു ഫോണ്‍കോളോ മെസേജോ വിശദീകരണമോ ക്ഷമാപണമോ ഒന്നുമില്ലാതെയാണ് പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്നും നടി മറീന പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഒരു നടിയെന്ന നിലയില്‍ മാത്രമല്ല ഒരു വ്യക്തിയെന്ന നിലയിലും താന്‍ അങ്ങേയറ്റം അപമാനിക്കപ്പെട്ടുവെന്നും ഒരു പരിപാടിയിലേക്ക് ക്ഷണിക്കുമ്പോള്‍ മിനിമം മര്യാദയും ഉത്തരവാദിത്വവും ബഹുമാനവും പ്രൊഫഷണലിസവും കാണിക്കണമെന്നും മറീന കുറിപ്പിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates