

ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ നാളെ തിയറ്ററുകളിലേക്ക്. സംവിധാന ശൈലിയില്‍ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനായ ലിജോയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ കൂടി ചേരുമ്പോള്‍ ഉണ്ടാകുന്ന ഔട്ടുപുട്ട് എന്താകുമെന്ന ആവേശത്തിലാണ് ആരാധകർ. എന്നാല്‍ അമിത പ്രതീക്ഷ വിനയാകുമോ എന്ന ആശങ്കയും ഇതിനിടെ ഉയരുന്നുണ്ട്.
മലൈക്കോട്ടൈ വാലിബന്‍ ഒരു മാസ് ചിത്രമായി മാത്രം കാണരുതെന്ന് മോഹന്‍ലാല്‍ ആരാധകരെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ്. ഇന്നലെ എക്‌സില്‍ മോഹന്‍ലാല്‍ ഫാന്‍സ് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തെ ഒരു മാസ് ചിത്രമായി മാത്രം കാണരുത്. അതില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ് ഉണ്ട്. ഒരു മാജിക്കുള്ള ചിത്രം കൂടിയാണ് വാലിബന്‍. ഇതൊക്കെ മനസില്‍ വിചാരിച്ചു വേണം ചിത്രം കാണാനെന്നും മോഹന്‍ലാല്‍ പറഞ്ഞു.
നാളെ പുലര്‍ച്ചെ 6.30 നാണ് കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്. റിലീസിന് ആറ് ദിവസം മുന്‍പേ ചിത്രത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിരുന്നു. അതിന്റെ ഗുണം ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷനില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനുകളില്‍ ഒന്ന് വാലിബന്‍ നേടുമെന്നാണ് ചലച്ചിത്ര വ്യവസായത്തിന്റെ പ്രതീക്ഷ.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
