

ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും മികച്ചതെന്ന് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ട ചിത്രമാണ് മോഹിനിയാട്ടം. കഴിഞ്ഞദിവസം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലും ചിത്രമെത്തി. തിയറ്ററിൽ കിട്ടിയ അതേ സ്വീകാര്യതയാണ് ചിത്രത്തിന് ഒടിടിയിലും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഡാര്‍ക്ക് കോമഡി സിനിമകളില്‍ മോളിവുഡില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണ് മോഹിനിയാട്ടം. അങ്ങേയറ്റം വയലന്‍സ് നിറഞ്ഞ ഒരു കഥയെ ഒരു തുള്ളി ചോര പോലും കാണിക്കാതെ കോമഡിയുടെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി അവതരിപ്പിച്ചത്. പോപ് കള്‍ച്ചര്‍, മറ്റു സിനിമാ റഫറന്‍സുകളും മോഹിനിയാട്ടത്തെ കൂടുതല്‍ ഗംഭീരമാക്കിയിട്ടുണ്ട്.
പല സീനുകളിലും ഒളിപ്പിച്ചുവെച്ച ബ്രില്യന്‍സുകള്‍ സിനിമാ പേജുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഗോവിന്ദരാജ കഥാപാത്രം രുഗ്മിണിയമ്മക്ക് നല്‍കുന്ന പ്രഷര്‍ കുക്കര്‍. ഭരതന്‍ നായരുടെ വീട്ടുകാര്‍ വാങ്ങിയ പുതിയ വീട്ടിലേക്ക് ആദ്യമായി വരുമ്പോള്‍ ഗോവിന്ദന്‍ നല്‍കുന്നത് ഒരു പ്രഷര്‍ കുക്കറാണ്.
ഈ കുക്കറിന് തുടക്കത്തില്‍ വലിയ പ്രധാന്യം നല്‍കുന്നില്ലെങ്കിലും ക്ലൈമാക്‌സില്‍ അത് ഉപകാരപ്പെടുന്നുണ്ട്. ഗോവിന്ദരാജയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കിറ്റിലാക്കി കളയുന്ന സമയത്ത് ഒരു കിറ്റ് മാത്രം വീടിനകത്ത് പെട്ടുപോകുന്നുണ്ട്. പൊലീസെത്തിയതിനാല്‍ അത് പുറത്തേക്ക് കളയാനാകാത്ത അവസ്ഥയില്‍ അജയ്‌ഘോഷ് അത് കുക്കറിലിട്ട് വേവിക്കുകയാണ്.
ഗോവിന്ദരാജ സമ്മാനമായി കൊടുത്ത കുക്കറില്‍ അയാളെ ഇട്ട് വേവിക്കുന്നത് ഒടിടി റിലീസിന് ശേഷമാണ് പലരും കണ്ടുപിടിച്ചത്. പ്രഷര്‍ കുക്കറിന്റെ പേരും വ്യത്യസ്തമാണ്. ടെര്‍മിനേറ്റര്‍ എന്ന ബ്രാന്‍ഡ് ആ പേര് അന്വര്‍ത്ഥമാക്കിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഈയടുത്ത് വന്നതില്‍ ഏറ്റവും മികച്ച സ്‌ക്രിപ്റ്റ് മോഹിനിയാട്ടത്തിന്റെയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
മറ്റ് സിനിമകളിലെ സീനുകളും ഡയലോഗുകളും ഏച്ചുകെട്ടല്‍ തോന്നിക്കാതെ റഫറന്‍സായി ഉപയോഗിക്കുക എന്ന വലിയൊരു ടാസ്‌ക് സംവിധായകന്‍ ഗംഭീരമായി ഉപയോഗിച്ചിട്ടുണ്ട്. സീനിയർ സുഭാഷും ജൂനിയർ സുഭാഷുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയുടെ റെഫറൻസ് പൊളി ആയിരുന്നു എന്നും കമന്റുകളുണ്ട്.
'ഡാർക്ക് ഹ്യൂമർ എന്ന് പറഞ്ഞ് എന്താ എടുത്ത് വെച്ചേക്കുന്നേ', 'ഒരുപാട് സിനിമകളുടെ റഫറൻസ് ഇതിൽ നന്നായി ഉപയോഗിച്ചിട്ടുണ്ട്'.- എന്നൊക്കെയാണ് ചിലർ കുറിച്ചിരിക്കുന്നത്. 'ഇത്രയും വലിയ ഫ്രോഡ് പരിപാടി അമ്പലത്തിൽ കാണിക്കുന്നതായിട്ട് കാണിച്ചിട്ടും സ്ഥിരം വരുന്ന വിവാദങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല..
ശരിക്കും ഈ പടത്തിന്റെ വിജയവും അത് തന്നെയാണെന്ന് തോന്നുന്നു. അല്ലേൽ പണ്ടേ അമ്പലങ്ങളെ കരിവാരി തേക്കുന്നു എന്നും പറഞ്ഞ് ഒരു ലോഡ് കുറിപ്പുകൾ വന്നേനേ'.- എന്നാണ് മറ്റൊരു കമന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates