നീളന്‍ ജുബ്ബ, കട്ടിക്കണ്ണട, പിന്നിലേക്കു ചീകിവച്ച മുടി; സിനിമയിലും 'നിറഞ്ഞുനിന്ന' വിഎസ്

നേരിട്ടും അല്ലാതെയും വിഎസില്‍ നിന്നും കടം കൊണ്ട ചില സിനിമകളിലൂടെ
VS Achuthanandan in movies
VS Achuthanandan in moviesവിഡിയോ സ്ക്രീന്‍ഷോട്ട്

വിഎസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ ശരീരം ഇനിയില്ല. പക്ഷെ വിഎസ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിലൂടെ അദ്ദേഹം അമരനായി തുടരും. മലയാളിയുടെ നിത്യ ജീവിതത്തില്‍ വിഎസിനോളം സ്വാധീനമുണ്ടാക്കിയ രാഷ്ട്രീയ നേതാക്കള്‍ അധികമില്ല. രാഷ്ട്രീയ വേദികള്‍ മുതല്‍ മിമിക്രി വേദികളില്‍ വരെ വിഎസ് നിറഞ്ഞു നിന്നു. സിനിമാ ലോകത്തും വിഎസ് ദൃശ്യമായും അദ്യശ്യമായും വന്നു പോയത് പലവട്ടമാണ്. വിഎസ് എന്ന നേതാവിനെ അവഗണിച്ചു കൊണ്ടൊരു മലയാളി ജീവിതം അസാധ്യമാണ്.

വിഎസ് അച്യുതാനന്ദനില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട സിനിമകള്‍ നിരവധിയാണ്. നല്ല കമ്യൂണിസ്റ്റ് v/s മോശം കമ്യൂണിസ്റ്റ് നരേറ്റിവുകള്‍ക്കായി സിനിമ പലപ്പോഴും ഉപയോഗിച്ച ടൂള്‍ കൂടിയായിരുന്നു വിഎസ്. പാര്‍ട്ടിയെ തിരുത്തുന്ന നേതാവിനെ സൃഷ്ടിക്കുമ്പോഴെല്ലാം വിഎസിന്റെ രൂപവും ഭാവവും സിനിമ കടം കൊണ്ടു. ആ നീളന്‍ ജുബ്ബയും കട്ടി കണ്ണടയും പിന്നിലേക്ക് ചീകി വെച്ച മുടിയുമായിരുന്നു പലപ്പോഴും സിനിമാക്കാരുടെ ഉത്തമനായ കമ്യൂണിസ്റ്റിന് മാതൃക. ചിലപ്പോഴൊക്കെ അത് വികലമായ കാരിക്കേച്ചറുകളായി മാറുകയും ചെയ്തു. അങ്ങനെ നേരിട്ടും അല്ലാതെയും വിഎസില്‍ നിന്നും കടം കൊണ്ട ചില സിനിമകളിലൂടെ.

1. ആയുധം

VS Achuthanandan
ആയുധംവിഡിയോ സ്ക്രീന്‍ഷോട്ട്

2008 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആയുധം. ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച മുഖ്യമന്ത്രി മാധവന്‍ എന്ന കഥാപാത്രം വിഎസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതായിരുന്നു. സുരേഷ് ഗോപി, ലാല്‍, ബാല, മുരളി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംവിധാനം എംഎ നിഷാദ് ആയിരുന്നു.

2. ഐജി

VS Achuthanandan
ഐജിവിഡിയോ സ്ക്രീന്‍ഷോട്ട്

സുരേഷ് ഗോപി നായകനായ ചിത്രം. ബി ഉണ്ണികൃഷ്ണനായിരുന്നു സിനിമയുടെ രചനയും സംവിധാനവും. ഐജിയില്‍ രാജന്‍ പി ദേവ് അവതരിപ്പിച്ച മുഖ്യമന്ത്രി രാമചന്ദ്രന്‍ എന്ന കഥാപാത്രത്തിന് വിഎസിന്റെ ഊടും പാവുമാണ് ബി ഉണ്ണികൃഷ്ണന്‍ നല്‍കിയത്. സിദ്ധീഖ്, ഗോവിന്ദ് പത്മസൂര്യ, നന്ദിനി, അനൈത നായര്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

3. ഓഗസ്റ്റ് 15

VS Achuthanandan
ഓഗസ്റ്റ് 15വിഡിയോ സ്ക്രീന്‍ഷോട്ട്

2011 ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രമാണ് ഓഗസ്റ്റ്. എസ്എന്‍ സ്വാമി എഴുതിയ സിനിമയില്‍ മമ്മൂട്ടിയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. മുഖ്യമന്ത്രി വി.ജി സദാശിവനെ കൊല്ലാന്‍ ശ്രമിക്കുന്ന വാടകക്കൊലയാളിയെ കണ്ടെത്താനുള്ള ഡിവൈഎസ്പി പെരുമാളിന്റെ ശ്രമമാണ് ചിത്രം അവതരിപ്പിച്ചത്. പേരിലെന്നത് പോലെ തന്നെ രൂപത്തിലും ഭാവത്തിലുമെല്ലാം വിഎസ് അച്യുതാനന്ദനുമായി സാമ്യതയുള്ളതായിരുന്നു ചിത്രത്തിലെ മുഖ്യമന്ത്രി കഥാപാത്രം. നെടുമുടി വേണുമാണ് മുഖ്യമന്ത്രിയായി എത്തിയത്.

4. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

VS Achuthanandan
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്ഫെയ്സ്ബുക്ക്

രാഷ്ട്രീയം കേന്ദ്ര വിഷയമായ മലയാള സിനിമകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ചിത്രങ്ങളിലൊന്ന്. മുരളി ഗോപി എഴുതി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത്ത്, മുരളി ഗോപി, ഹരീഷ് പേരടി, ലെന, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. വിജയരാഘവന്‍ അവതരിപ്പിച്ച സഖാവ് എസ്എസ് എന്ന കഥാപാത്രത്തിന് വിഎസിന്റെ ശരീരഭാഷയും ഭാവങ്ങളും നല്‍കിയാണ് സിനിമ കഥ പറഞ്ഞത്.

5. രൗദ്രം

VS Achuthanandan
രൗദ്രംവിഡിയോ സ്ക്രീന്‍ഷോട്ട്

മമ്മൂട്ടിയെ നായകനാക്കി രഞ്ജി പണിക്കര്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് രൗദ്രം. സായ് കുമാര്‍, രാജന്‍ പി ദേവ്, ലാലു അലക്‌സ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയിലെ മുഖ്യമന്ത്രി കഥാപാത്രത്തെ അവതരിപ്പിച്ചത് ജനാര്‍ദ്ദനന്‍ ആയിരുന്നു. 2008 ല്‍ പുറത്തിറങ്ങിയ സിനിമയിലെ ജനാര്‍ദ്ദനന്റെ കഥാപാത്രം വിഎസിനെ ബോധപൂര്‍വ്വം അവഹേളിക്കുന്ന തരത്തില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന വിമര്‍ശനം ശക്തമായിരുന്നു. വിഎസിന്റെ രാഷ്ട്രീയ-വ്യക്തി ജീവിതത്തിലെ സംഭവവികാസങ്ങളെ ഓര്‍മപ്പെടുത്തുന്നതായിരുന്നു മുഖ്യമന്ത്രി ഭാര്‍ഗവന്‍ മേനോന്റെ കഥാപാത്ര സൃഷ്ടി.

6. ക്യാംപസ് ഡയറി

VS Achuthanandan
ക്യാംപസ് ഡയറിവിഡിയോ സ്ക്രീന്‍ഷോട്ട്

കാലങ്ങളോളം സിനിമകള്‍ക്കും കഥാപാത്ര സൃഷ്ടികള്‍ക്കും പ്രചോദനമായിരുന്ന വിഎസ് സിനിമയില്‍ നേരിട്ട് തന്നെ അഭിനയിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ ക്യാംപസ് ഡയറിലൂടെ സിനിമയില്‍ അരങ്ങേറുമ്പോള്‍ വിഎസിന് പ്രായം 93 ആയിരുന്നു. താന്‍ ആയി തന്നെയാണ് ചിത്രത്തില്‍ വിഎസ് എത്തിയത്. ജീവന്‍ ദാസ് ഒരുക്കിയ സിനിമ പരിസ്ഥിതി പ്രശ്‌നമാണ് ചര്‍ച്ച ചെയ്തത്. ചിത്രത്തിലെ ഒരു രംഗത്തില്‍ വിദ്യാര്‍ത്ഥി സമരത്തെ അഭിസംബോധന ചെയ്യാന്‍ വിഎസ് സമരപന്തലില്‍ എത്തുന്നതാണ് രംഗം. വിഎസ് തന്നെയാണ് സിനിമയ്ക്കായി ഡബ്ബ് ചെയ്തതും.

Summary

malayalam movies that took direct or indirect insipration from VS Achuthanandan to create characters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com