

കടക്കെണിയിൽപ്പെട്ട് കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭ. ഇപ്പോൾ ശോഭ രവീന്ദ്രന്റെ മുഴുവൻ ബാധ്യതയും തീർത്തിരിക്കുകയാണ് സിനിമാപ്രവർത്തകർ, സംഗീത രംഗത്തെ പ്രമുഖർ ഉൾപ്പെയുള്ള സിനിമാ പ്രവർത്തകരാണ് രവീന്ദ്രൻ മാഷിനു വേണ്ടി ഒന്നിച്ചത്.
12 ലക്ഷം രൂപയാണ് ബാധ്യതയായി ഉണ്ടായിരുന്നത്. ഈ തുക പൂർണമായും അടച്ചു തീർത്ത് ഫ്ലാറ്റിന്റെ ഡോക്യുമെന്റ് ശോഭ രവീന്ദ്രന് കൈമാറുകയായിരുന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് സന്തോഷവാർത്ത പങ്കുവച്ചത്.
മുഴുവൻ ബാധ്യതയും തീർത്ത്, രവീന്ദ്രൻ മാഷിന്റെ ഭാര്യ ശോഭ ചേച്ചിക്ക് ഫ്ലാറ്റിന്റെ ഡോക്യുമെന്റ് വാങ്ങിക്കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഗായകരുടെ കൂട്ടായ്മയായ സമം, യേശുദാസ് സർ, ശ്രീമതി.ചിത്ര, ശ്രീ.ജോണി സാഗരിക എന്നിവരുടെ സംഭാവനകളില്ലായിരുന്നെങ്കിൽ ഇത് സാധ്യമാവില്ലായിരുന്നു. കൂടെ നിന്ന് പ്രവർത്തിച്ച പ്രിയപ്പെട്ട റോണി റഫേൽ, ദീപക് ദേവ് ,സുദീപ് എന്നിവർക്ക് സ്നേഹം. ഫെഫ്ക മ്യൂസിക്ക് ഡയക്റ്റേഴ്സ് യൂണിയൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ് യൂണിയൻ, ലൈറ്റ്മെൻ യൂണിയൻ, ഡ്രൈവേഴ്സ് യൂണിയൻ, ഡയറക്റ്റേഴ്സ് യൂണിയൻ, റൈറ്റേഴ്സ് യൂണിയൻ എന്നിവർക്ക് അഭിവാദ്യങ്ങൾ. എല്ലാവർക്കും സ്നേഹം,നന്ദി.- ശോഭ രവീന്ദ്രന് ഡോക്യുമെന്റ് കൈമാറുന്ന ചിത്രത്തിനൊപ്പം ഉണ്ണികൃഷ്ണൻ കുറിച്ചു.
രവീന്ദ്രന്‍ മാസ്റ്ററിനോടുള്ള ആദരസൂചകമായി ലഭിച്ച ഫ്ളാറ്റാണ് കടബാധ്യതയെ തുടർന്ന് ശോഭ വിൽക്കാൻ ഒരുങ്ങിയത്. ‘രവീന്ദ്ര സംഗീത സന്ധ്യ’ എന്ന സംഗീതപരിപാടിയിൽ വച്ചാണ് ഇവന്റ് മാനേജ്മെന്റ് കമ്പനി ശോഭയ്ക്ക് 25 ലക്ഷം രൂപയും ഫ്ലാറ്റും വാഗ്ദാനം ചെയ്തത്. ഫ്ലാറ്റിന്റെ താക്കോല്‍ ഈ പരിപാടിയുടെ വേദിയില്‍ വച്ച് തന്നെ ശോഭയ്ക്ക് കൈമാറുകയും ചെയ്തു. ശോഭ ഫ്ളാറ്റിലേക്ക് മാറിയെങ്കിലും വൈദ്യുതി കണക്ഷൻ പോലുമുണ്ടായിരുന്നില്ല. പലതവണ ശ്രമിച്ചിട്ടും ഫ്ലാറ്റിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി തയ്യാറായില്ല. കൂടാതെ അറ്റകുറ്റപ്പണികൾക്കായി മാറേണ്ടതായി വന്നു. ഇടയ്ക്ക് വായ്പക്കുടിശ്ശികയിലേക്ക് രണ്ടു ലക്ഷം കൊടുത്തെങ്കിലും ആ തുക ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾക്കായാണ് ഉപയോഗിച്ചത്.
തുടർന്ന് വായ്പ കുടിശിക 12 ലക്ഷമായി ഉയർന്നു. പണം നൽകിയാലെ ഫ്ളാറ്റിന്റെ രേഖകൾ ലഭിക്കൂ എന്ന അവസ്ഥയിൽ എത്തിയതോടെയാണ് വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇത് വലിയ വാർത്തയായതോടെയാണ് സഹായവുമായി സിനിമാപ്രവർത്തകർ രംഗത്തെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates