

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന ചിത്രത്തിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന് ഗാനരചയിതാവും കവിയുമായ അൻവർ അലി. ആദിവാസി സമരത്തെ ചിത്രം വീണ്ടും വെളിച്ചത്തു കൊണ്ടുവരാനും ചർച്ചയാക്കാനും ചിത്രത്തിനു സാധിച്ചിട്ടുണ്ട്.
എന്നാൽ അന്ന് ഇരയാക്കപ്പെട്ട മനുഷ്യർ സിനിമ കാണുമ്പോൾ അവർക്ക് വിമർശിക്കാനുള്ള കാര്യങ്ങളും സിനിമയിലുണ്ടെന്നും അൻവർ അലി പറഞ്ഞു. 'നരിവേട്ട' പോലെ ആദിവാസി സമരത്തെ ചിത്രീകരിച്ചൊരു സിനിമ നിങ്ങളെ കരയിപ്പിക്കുന്നു എന്നതല്ല അതിലെ പ്രശ്നമെന്നും അതൊരു ജനത അനുഭവിക്കേണ്ടിവന്ന അടിച്ചമർത്തലിന്റെ പ്രശ്നമാണെന്നും അൻവർ അലി സമകാലിക മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അൻവർ അലിയുടെ വാക്കുകൾ:
ആദിവാസി സമരത്തെക്കുറിച്ചൊരു സിനിമ വന്നു. ഞാനും അതിൽ വർക്ക് ചെയ്തതാണ്. എന്റെ പ്രിയ സുഹൃത്താണ് അനുരാജ് (സംവിധായകൻ). അനുരാജ് ഉൾപ്പെടെയുള്ളവർക്ക് അറിയാം ആ സിനിമയിൽ കുറച്ച് ഡയല്യൂഷനുണ്ടെന്ന്. എങ്കിലും അതൊരു സക്സസ്ഫുൾ സിനിമയാണ്. വാണിജ്യ വിജയമുണ്ടാക്കിയിട്ടുണ്ട്. ആദിവാസി സമരംപോലൊരു വിഷയം വീണ്ടും വെളിച്ചത്തു വന്നു. അതൊരു നല്ല കാര്യമാണ്.
പക്ഷേ അതിന്റെ ഇരകളായ ആദിവാസികളും ആ സമരത്തിൽ പങ്കെടുത്ത ആളുകളും അതു കാണുമ്പോൾ അവർക്കു വിമർശിക്കാനുള്ള കാര്യങ്ങൾ അതിനകത്ത് കാണും. അതൊരു എന്റർടെയിൻമെന്റല്ല എന്നവർക്ക് പറയേണ്ടിവരും. കേരളത്തിലെ മിഡിൽ ക്ലാസ് കാണികളെ ആകർഷിക്കുന്ന ഒരു എന്റർടൈനറായി, നിങ്ങളെ കരയിപ്പിക്കുന്നു എന്നതല്ല അതിലെ പ്രശ്നം.
അതൊരു കാലഘട്ടത്തിൽ ഒരു ജനത അനുഭവിച്ച അടിച്ചമർത്തലിന്റെ പ്രശ്നമാണ്. അങ്ങനെ വരുമ്പോഴാണ് വേറൊരുതരം സിനിമയിലൂടെയാണോ ഇതു വരേണ്ടത് എന്ന സംശയം ഉയരുന്നത്. ആ ചോദ്യം അവിടെയുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates