

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം വിഷമത്തിലാക്കിയിരുന്നു. കലാഭവൻ നവാസിനെക്കുറിച്ച് അദ്ദേഹത്തിന്റെ മക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലായി മാറുന്നത്. വാപ്പിച്ചിയുടെയും ഉമ്മച്ചിയുടെയും സ്നേഹത്തെക്കുറിച്ചാണ് മക്കൾ കുറിച്ചിരിക്കുന്നത്. കലാഭവൻ നവാസ് ഭാര്യ രഹ്നയ്ക്ക് പാടി കൊടുത്ത അവസാന പാട്ടിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.
ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് ഒന്നിനായിരുന്നു കലാഭവൻ നവാസ് അന്തരിച്ചത്. മിമിക്രി രംഗത്ത് നിന്നാണ് നവാസ് സിനിമയിലെത്തിയത്. 1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് നവാസ് സിനിമയിൽ അരങ്ങേറിയത്. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
കുറിപ്പിന്റെ പൂർണരൂപം
ഇത് വാപ്പിച്ചി July 30ന് രാത്രി 11 മണിക്ക് പാടി ഉമ്മിച്ചിക്ക് അയച്ചുകൊടുത്ത പാട്ട്. ഇതാണ് വാപ്പിച്ചി ഉമ്മിച്ചിക്ക് അവസാനമായിട്ട് അയച്ചു കൊടുത്ത പാട്ട്. വാപ്പിച്ചി പോവുന്നതിന് ഒരു മാസം മുൻപ് ഉമ്മിച്ചി മൈലാഞ്ചിച്ചെടി മുറിച്ച കമ്പുകൾ ഒരു ചെടി ചട്ടിയിൽ നട്ടു.
അത് കണ്ടുനിന്ന വാപ്പിച്ചി ഉമ്മിച്ചിയോട് പറഞ്ഞു നീ ഇത് വേരുപിടിക്കുമ്പോൾത്തന്നെ നടരുത്, നല്ല സ്ഥലം നോക്കി വച്ചാൽ മതിയെന്ന്. വാപ്പിച്ചി പോയിക്കഴിഞ്ഞു വാപ്പിച്ചീടെ ഖബറിൽ നട്ട പൂച്ചെടി പിടിച്ചു പക്ഷെ കുത്തിയ മൈലാഞ്ചി കമ്പ് ഉണങ്ങിതുടങ്ങിയെന്ന് ഞങ്ങൾ ഉമ്മിച്ചിയോട് പറഞ്ഞു.
അപ്പോഴാണ് വാപ്പിച്ചി സ്ഥലം പറയാമെന്നു പറഞ്ഞ, ഉമ്മിച്ചി നട്ട മൈലാഞ്ചികമ്പുകൾ ഓർത്തത്. ഓഗസ്റ്റ് 8 ന് വാപ്പിച്ചിയുടെ ഖബറിൽ നടാൻ ഉമ്മച്ചിയുടെ സഹോദരിയുടെ ഭർത്താവിന്റെ കൈയ്യിൽ ആ മൈലാഞ്ചിതൈകൾ നടാൻ കൊടുത്തുവിട്ടു. അത് നന്നായി പിടിച്ചു.
ജീവിച്ചിരിക്കുമ്പോൾ ഉമ്മിച്ചിക്ക് തണലായിരുന്നു വാപ്പിച്ചി. ആ വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചി ചെടികൾ തണലാവുന്നു. എന്തൊരു മനസ്സായിരിക്കും അല്ലേ, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും. പടച്ചവൻ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates