

ചെന്നൈ: നടൻ ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ. നയൻതാര ബിയോണ്ട് ദ് ഫെയറി ടെയിലുമായി ബന്ധപ്പെട്ടുള്ള പകർപ്പവകാശ വിഷയത്തിലാണ് നയൻതാരയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിരിക്കുന്നത്. കേസിൽ പകർപ്പവകാശ ലംഘനമുണ്ടായിട്ടില്ലെന്ന് നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും അഭിഭാഷകൻ ധനുഷിന് മറുപടി നൽകി. ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വിഡിയോയിൽ നിന്നുള്ളതല്ലെന്നും മറിച്ച് സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
നയൻതാര; ബിയോണ്ട് ദ് ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചിത്രീകരണ വിഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും എതിരേ ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ വണ്ടർബാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നാനും റൗഡി താൻ സിനിമയുടെ നിർമാതാവ് എന്ന നിലയിലായിരുന്നു ധനുഷിന്റെ ഹർജി.
വിഘ്‌നേഷ് ശിവൻ സംവിധാനം നിർവഹിച്ച നാനും റൗഡി താൻ ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ഡോക്യുമെന്ററിക്കായി ഈ ചിത്രത്തിലെ രംഗങ്ങൾ ഉപയോഗിക്കാൻ നിർമാതാവായ ധനുഷിൽ നിന്ന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. തുടർന്ന് ചിത്രത്തിലെ പാട്ടിന്റെ കുറച്ചു ഭാഗവും ചിത്രീകരണ വിഡിയോയും ഉപയോഗിച്ചു.
തുടർന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് നൽകി. മൂന്ന് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ ഉപയോഗിച്ചതിന് ഇത്ര വലിയ തുക ആവശ്യപ്പെടുന്നത് ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ട കത്തിൽ നയൻതാര ധനുഷിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നോട്ടീസ് വകവെക്കാതെ ഡോക്യുമെന്ററിയിൽ വിഡിയോ ഉപയോഗിച്ചതോടെയാണ് ധനുഷ് കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
