'പ്രണയം നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യിപ്പിക്കും'; മാപ്പ് പറഞ്ഞ് വിൽ സ്മിത്ത് 

ഭാര്യയെ കളിയാക്കിയതിന് വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിനെ സ്റ്റേജിൽ കയറി അടിച്ചു
ഓസ്കർ വേദിയിൽ വിൽ സ്മിത്ത്/എഎഫ്പി
ഓസ്കർ വേദിയിൽ വിൽ സ്മിത്ത്/എഎഫ്പി
Updated on
1 min read

'കിംഗ് റിച്ചാർഡി'ലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടിയിരിക്കുകയാണ് നടൻ വിൽ സ്മിത്ത്. തിളക്കമാർന്ന ഈ നേട്ടത്തിന് മുൻപ് ചില അപ്രതീക്ഷിത സംഭവങ്ങളും ഓസ്കർ വേദിയിൽ അരങ്ങേറി. തന്റെ ഭാര്യയെ കളിയാക്കിയതിന് വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിനെ സ്റ്റേജിൽ കയറി അടിച്ചു. 

ഭാര്യയുടെ ഹെയർ സ്റ്റൈലിനെ കളിയാക്കിയതാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. ക്രിസ് റോക്കിന്റെ പരിഹാസത്തിൽ ക്ഷുഭിതനായ അദ്ദേഹം സീറ്റിൽ നിന്ന് എഴുന്നേറ്റ് വേദിയിലേക്ക് നടന്നുകയറി. അവതാരകനെ അടിച്ചശേഷം തിരികെ ഭാര്യക്കരികിൽ വന്നിരുന്ന താരം "എന്റെ ഭാര്യയുടെ പേര് നിന്റെ വ‍ൃത്തികെട്ട വായിലൂടെ പറയരുതെന്ന്" പറഞ്ഞു. എന്നാൽ പിന്നീട് അവാർഡ് ഏറ്റുവാങ്ങാൻ എത്തിയപ്പോൾ തന്റെ പ്രതികരണത്തെക്കുറിച്ച് സ്മിത്ത് വിശദീകരിക്കുകയുണ്ടായി. "പ്രണയം നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും" എന്നാണ് സ്മിത്ത് ഇതേക്കുറിച്ച് പറഞ്ഞത്.

"എന്റെ പ്രിയപ്പെട്ടവരെ സ്നേഹിക്കാനും സംരക്ഷിക്കാനും അവർക്ക് നദിയാകാനുമാണ് ഞാൻ വിളിക്കപ്പെട്ടിരിക്കുന്നത്. അധിക്ഷേപം എറ്റുവാങ്ങാനും നിങ്ങളെക്കുറിച്ച് ആളുകൾ എന്ത് ഭ്രാന്ത് വിളിച്ചുപറഞ്ഞാലും കേൾക്കാനും കഴിയണം. ആളുകൾ നിങ്ങളോട് അപമര്യാദയായി പെരുമാറുമ്പോഴും അതിന് നേരെ ചിരിച്ച് അത് കുഴപ്പമില്ലെന്ന് കരുതേണ്ട ഇടമാണ് ഇത്. 'നിങ്ങളുടെ ഏറ്റവും വലിയ നിമിഷത്തിൽ ശ്രദ്ധിക്കണമെന്നും അപ്പോഴാണ് പിശാച് നിങ്ങളെ തേടി വരുന്നതെന്നും' കുറച്ചുമുമ്പ് ജെൻസെൽ വാഷിങ്ടൺ എന്നോട് പറഞ്ഞു. ആ വാക്കുകൾക്ക് നന്ദി". 

ടെന്നീസ് താരങ്ങളായ വീനസ് വില്യംസിനും സെറീന വില്യംസിനും തന്നെ വിശ്വസിച്ചതിന് വിൽ സ്മിത്ത് നന്ദി അറിയിച്ചു. "എനിക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും ബ്രാൻഡ് അംബാസഡർ ആകണം. അക്കാഡമിയോട് ഞാൻ മാപ്പ് ചോദിക്കുന്നു. എനിക്കൊപ്പം അവാർഡിന് പരി​ഗണിക്കപ്പെട്ടവരോടും എന്റെ മാപ്പ്. ജീവിതത്തെയാണ് കല അനുകരിക്കുന്നത്", വിൽ സ്മിത്ത് പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com