

കോട്ടയം: ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയുടെ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. പാലാ നഗരസഭയാണ് പരാതി നൽകിയത്. പൊതുജനങ്ങൾക്കും വാഹനഗതാഗതത്തിനും സിനിമാ ചിത്രീകരണം തടസമുണ്ടാക്കുന്നുവെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെക്കണമെന്നും നഗരസഭ പരാതിയിൽ പറഞ്ഞു. സബ് ജയിലിൽ അനധികൃതമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നതെന്നും നഗരസഭ ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആർഡിഓയോട് വിശദീകരണം തേടി.
പാലായിൽ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ ഷൂട്ടിംഗിനെതിരെയാണ് നഗരസഭാ ചെയർപേഴ്‌സൺ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്.
പൊതുജനങ്ങൾക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കാതെ ഷൂട്ടിംഗ് നടത്താൻ നഗരസഭ സ്‌പെഷ്യൽ കൗൺസിൽ കൂടി അനുമതി നൽകിയിരുന്നു. എന്നാൽ കാരവാനുകളും ജനറേറ്റർ വാഹനങ്ങളും അടക്കം ഇടുങ്ങിയ റോഡിലെത്തിച്ച് ഗതാഗതം തടസപ്പെടുത്തിയാണ് ഷൂട്ടിങ് തുടങ്ങിയത്.
ബൈപ്പാസിൽ നിന്നും കട്ടക്കയം റോഡിൽ നിന്നും എത്തിയ വാഹനങ്ങൾ കുടുങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കിനും ഇത് കാരണമായി. ജയിലിന് തൊട്ടുചേർന്നുള്ള സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനത്തെയും ഷൂട്ടിങ് ബാധിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആർഡി ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടി.
നിശ്ചിതസമയം കഴിഞ്ഞ് പുറത്തുനിന്നവരോ വാഹനമോ ജയിൽ വളപ്പിൽ ഉണ്ടാകാൻ പാടില്ലെന്ന കീഴ്‌വഴക്കം മറികടന്ന് രാത്രി ഏഴര വരെ ഷൂട്ടിംഗ് നീണ്ടു. ക്രെയിനും ജീപ്പും അടക്കം വളപ്പിനുള്ളിൽ കടത്തുകയും ചെയ്തു. സംഭവം ചർച്ചയായതോടെയാണ് നഗരസഭ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates