തനിക്കു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി പാർവതി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. ആദ്യമായല്ല താൻ ഇത്തരത്തിൽ സൈബർ ആക്രമണത്തിന് ഇരയാകുന്നതെന്നും ഇത് അവസാനത്തെയായിരിക്കില്ലെന്നുമാണ് താരം പറയുന്നത്. തന്നോടുള്ള കടുത്ത വെറുപ്പും പൊതു ഇടത്തിൽ തന്നെ വേർപെടുത്തിയതിലുള്ള സന്തോഷവും തന്നെയല്ല നിങ്ങളുടെ പ്രശ്നങ്ങളെയാണ് വെളിപ്പെടുത്തുന്നത് എന്നാണ് പാർവതി കുറിക്കുന്നത്. കഠിനാധ്വാനം ചെയ്ത് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതിന് ഞാനൊരിക്കലും ലജ്ജിക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു.
റാപ്പർ വേടനുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണത്തിലാണ് താരം വിവാദത്തിലായത്. വേടൻ നടത്തിയ ക്ഷമാപണ പോസ്റ്റിന് പാർവതി ലൈക്ക് ചെയ്യുകയായിരുന്നു. ഇതോടെ താരത്തിൻെറ നിലപാട് ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന് വേടനുള്ള ലൈക് പിൻവലിച്ച് പരസ്യമായി പാർവതി ഖേദം പ്രകടിപ്പിച്ചെങ്കിലും താരത്തിനെതിരെ സൈബറാക്രമണം നടക്കുകയായിരുന്നു.
പാർവതിയുടെ പോസ്റ്റ് വായിക്കാം
ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തിൽ എന്നെ വേർപെടുത്തിയതിലുള്ള സന്തോഷവും ഞാൻ ആരാണെന്നു കാണിക്കുന്നതിനെക്കാൾ നിങ്ങളുടെ പ്രശ്നങ്ങളെയാണ് വെളിപ്പെടുത്തുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാൽ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ, ഭ്രഷ്ട് കൽപിക്കുന്ന സംസ്കാരത്തോടാണ് നിങ്ങൾ ചേർന്നു നിൽക്കുന്നത്.
ഞാൻ ഇവിടെ വന്നിരിക്കുന്നത് അതിനുവേണ്ടിയല്ല. എനിക്കും മറ്റുള്ളവർക്കും ഒരിടം എപ്പോഴും ഞാൻ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതിന് ഞാനൊരിക്കലും ലജ്ജിക്കാറില്ല. അതേസമയം നിങ്ങൾ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും വച്ച് മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോൾ ഒന്നോർക്കുക, വീഴുന്നത് നിങ്ങൾ തന്നെയായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates