

മുൻ ഭാര്യയും ഗായികയുമായ അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ബാല. അമൃത തനിക്കെതിരെ പോക്സോ കേസ് കൊടുത്തു എന്നാണ് താരം ആരോപിക്കുന്നത്. എല്ലാ രണ്ടാം ശനിയാഴ്ചയും വിശേഷ ദിവസങ്ങളിലും മകളെ കാണിക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും അത് നടപ്പിലാക്കുന്നില്ലെന്നും നടൻ പറയുന്നു. മകളെ ബ്രെയിൻ വാഷ് ചെയ്ത് വച്ചിരിക്കുകയാണ്. സംസ്കാരവും തറവാടിത്തവുമില്ലാതെ ആണ് മകളെ വളർത്തിയിരിക്കുന്നതെന്നും താരം പറഞ്ഞു.
'വിഷുവിനും ന്യൂ ഇയറിനും ക്രിസ്മസിനും ഒക്കെ ഞാൻ തനിച്ചാണ്. മകളെ എന്നെ കാണിക്കുന്നില്ല. ഞാൻ അവളുടെ അച്ഛനാണ്. എന്റെ മകളെ സ്നേഹിക്കാനും കാണാനും എനിക്ക് അവകാശമുണ്ട്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച മകളെ എന്നെക്കൊണ്ടുവന്നു കാണിച്ചിരിക്കണം, എല്ലാ വർഷവും ക്രിസ്മസ്, ഓണം, വിഷു, ദീപാവലി ന്യൂ ഇയർ തുടങ്ങിയ വിശേഷ ദിവസങ്ങളിലെല്ലാം മകൾ എന്റെ ഒപ്പം ഉണ്ടായിരിക്കണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എനിക്കു മാത്രം എന്താണ് എന്റെ മകളെ കാണാൻ അവകാശം ഇല്ലാത്തത്? അതിനുമാത്രം എന്ത് പാപമാണ് ഞാൻ ചെയ്തത്? ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഒരു വിലയും ഇല്ലേ? ഓരോ തവണയും ഞാൻ അവരെ വിളിച്ച് ഭിക്ഷ യാചിക്കുന്നത് പോലെയാണ് ചോദിക്കുന്നത്. എന്റെ പിറന്നാൾ ദിവസം പാപ്പു വിളിച്ച് ‘‘ഹാപ്പി ബർത്ത്ഡേ അപ്പാ’’ എന്ന് പറഞ്ഞാൽ എനിക്കെന്തു സന്തോഷമാകും. അതിൽ അവർക്ക് എന്താണു നഷ്ടപ്പെടാൻ ഉള്ളത്. എന്റെ മകളെ എന്നെ കാണിക്കാതെ വച്ചിരിക്കുകയാണ്. ഞാൻ ആറുവർഷം കോടതി കയറിയിറങ്ങി ആണ് ഈ വിധി നേടിയെടുത്തത്. എന്നെ കാണിച്ചാൽ എന്റെ സ്നേഹം മനസ്സിലാക്കി അവൾ എന്റടുത്തേക്ക് വരും എന്ന് പേടിച്ചാണ് അവർ കാണിക്കാത്തത്. മകളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. ഞാൻ ആണ് അവളുടെ യഥാർഥ അച്ഛൻ. അവൾ ഇനിയും എത്ര പേര് പറയും? മകൾക്ക് ആശയക്കുഴപ്പമാണ്.' - ബാല പറഞ്ഞു.
'എനിക്കെതിരെ പോക്സോ കേസ് കൊടുത്തു. പക്ഷേ കോടതി ആ കേസ് എടുത്തില്ല. 1500 അനാഥ പെൺകുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എനിക്കെതിരെയാണ് അവർ അങ്ങനെ കേസ് കൊടുത്തത്. ഇതെല്ലാം അനുഭവിച്ച മനുഷ്യനാണ് ഞാൻ. ഇതൊന്നും ഞാൻ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. പോക്സോ കേസ് കൊടുത്തതു കാരണം ഞാൻ എല്ലാ സത്യങ്ങളും കോടതിയിൽ തുറന്നു പറഞ്ഞ് തെളിവ് സഹിതം കൊടുത്തിട്ടുണ്ട്. കേസ് എല്ലാം തീർത്ത്, കൊടുക്കാനുള്ള പണവും കൊടുത്തു. എന്നിട്ടും മകളെ കാണിച്ചു തരുന്നില്ല.'
മകളെ കാണാൻ താൻ സ്കൂളിൽ ചെന്നിരുന്നെന്നും എന്നാൽ കാണാനായില്ല എന്നുമാണ് ബാല പറയുന്നത്. അമൃതയുടെ സഹോദരി അഭിരാമി സുരേഷിനും താരം മറുപടി നൽകി. 'അഭിരാമി സുരേഷിനെ ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അവർ പറയുന്നത് ഞങ്ങളുടെ കുട്ടിയേയും കൊണ്ട് ഞങ്ങൾ ജീവിച്ചുപോട്ടെ, ശല്യം ചെയ്യരുത് എന്നൊക്കെയാണ്. അവർ ജീവിച്ചുപോട്ടെ, പക്ഷേ ഞങ്ങളുടെ കുട്ടി എന്ന് പറയരുത്, എന്റെ കുട്ടിയാണത്. അല്ലാതെ അവരുടെ അല്ല. എനിക്കും അമൃതയ്ക്കും ഉള്ള കുട്ടി. അല്ലാതെ അവരുടെ കുടുംബത്തിലെ കുട്ടി അല്ല. അവരുടെ കുട്ടി എന്ന് പറയണമെങ്കിൽ അവർ വിവാഹം കഴിച്ച് ഒരു കുട്ടി ഉണ്ടാകണം.'
എന്റെ മകളെ മഹാറാണിയെപ്പോലെ, മാലാഖയെപ്പോലെ വളർത്താൻ ആഗ്രഹിച്ചെങ്കിലും എരുമ മാട് പോലെയാണ് വളർത്തി വച്ചിരിക്കുന്നത്. കുടുംബ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും വില നഷ്ടപ്പെടുത്തി. സംസ്കാരവും തറവാടിത്തവുമില്ലാതെ ആണ് മകളെ വളർത്തിയിരിക്കുന്നതെന്നും താരം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates