തന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലൂടെ വീണ്ടും അപമാനിക്കപ്പെട്ടുവെന്ന് തുറന്നുപറഞ്ഞ് പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്സ്. രണ്ടാഴ്ചയോളം ഡോക്യുമെന്ററി കണ്ട് കരഞ്ഞെന്നും അതിൽ തന്നെ ചിത്രീകരിച്ചിരിക്കുന്നത് കണ്ട് ലജ്ജിതയായെന്നും ബ്രിട്ട്‌നി പ്രതികരിച്ചു. 'ഫ്രേമിങ് ബ്രിട്ട്‌നി സ്പിയേഴ്‌സ്' എന്ന ഏറെ ശ്രദ്ധയാകർഷിച്ച ന്യൂയോർക്ക് ടൈംസിന്റെ ഈ ഡോക്യുമെന്ററിയിൽ ബ്രിട്ട്നി പ്രശസ്തിയിലേക്കുയർന്നതും 2000ത്തിന്റെ മധ്യകാലഘട്ടത്തിൽ അനുഭവിച്ച സംഘർഷവുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. ഡോക്യുമെന്ററി പുറത്തുവന്നിട്ടും പ്രതികരിക്കാതിരുന്ന ബ്രിട്ട്നി ഒടുവിൽ മൗനം വെടിഞ്ഞിരിക്കുകയാണ്.
മുമ്പ് താരം ഡോക്യുമെന്ററിയെ പരോക്ഷമായി അഭിസംബോധന ചെയ്തിരുന്നുവെങ്കിലും ചൊവ്വാഴ്ച ഇതേക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെക്കുന്നതിനായി അവർ ഒരു പ്രസ്താവന ഇറക്കി. "ഞാൻ ഡോക്യുമെന്ററി കണ്ടില്ല, പക്ഷെ കണ്ടിടത്തോളം അത് എന്റെ മേൽ വീശിയ പ്രകാശം എന്നെ ലജ്ജിപ്പിച്ചു. ഞാൻ രണ്ടാഴ്ചയോളം കരഞ്ഞു, നന്നായി, ഇപ്പോഴും ചിലപ്പോൾ കരയുന്നു !! എന്റെ സന്തോഷവും സ്നേവുമൊക്കെ നിലനിർത്താൻ എന്റെ ആത്മീയതയിൽ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യുന്നു", ബ്രിട്ട്നി എഴുതി.
തന്റെ ജീവിതം എല്ലായ്പ്പോഴും വളരെ സൂക്ഷ്മമായി വീക്ഷിക്കുകയും വിലയിരുത്തലുകൾക്ക് വിദ്ധേയമാക്കുകയും ചെയ്തിട്ടുള്ളതാണെന്ന് അവർ പറഞ്ഞു. തന്നെ ജീവിതകാലം മുഴുവൻ വിലയിരുത്തിക്കൊണ്ടിരുന്നതിന് മാധ്യമങ്ങളെയും അവർ വിമർശിച്ചു. "ആളുകളുടെ മുന്നിൽ പ്രകടനം നടത്തി എന്റെ ജീവിതം മുഴുവൻ ഞാൻ തുറന്നുകാട്ടിയിട്ടുണ്ട്, നിങ്ങളുടെ യഥാർത്ഥ ദുർബലത കാരണം പ്രപഞ്ചത്തെ വിശ്വസിക്കാൻ വളരെയധികം ശക്തി ആവശ്യമാണ്, കാരണം ഞാൻ എല്ലായിപ്പോഴും ജഡ്ജ് ചെയ്യപ്പെട്ടിരുന്നു, അപമാനിക്കപ്പെട്ടിരുന്നു, മാധ്യമങ്ങൾ മൂലം ലജ്ജിതയായിട്ടുണ്ട്. അത് ഇന്നും തുടരുന്നു", ബ്രിട്ട്നി പറഞ്ഞു.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ബ്രിട്ട്നിയെ മാധ്യമങ്ങൾ വേട്ടയാടിയതിനെയും അവരോട് കാണിച്ച സ്ത്രീവിരുദ്ധ സമീപനങ്ങളെക്കുറിച്ചും ഡോക്യുമെന്ററിയിൽ വീണ്ടും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് തങ്ങൾക്കനുഭവിക്കേണ്ടിവന്ന മാധ്യമ വിചാരണകളും വേട്ടയാടലുകളും തുറന്നുപറഞ്ഞത്. അതേസമയം ബ്രിട്ട്നിയുടേതെന്ന തരത്തിൽ ഇപ്പോൾ പുറത്തുവന്ന വാക്കുകൾ താരത്തിന്റേതല്ലെന്ന് അനുമാനിക്കുന്നവരാണ് ആരാധകരിൽ പലരും. താരം സോഷ്യൽ മീഡിയയിൽ ഇല്ലെന്നും ഇത് എഴുതിയത് അവരാണെന്ന് കരുതരുതെന്നുമാണ് പലരും പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates