

ദളപതി വിജയ്‌യുടെ ജന നായകന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. ജനുവരി 9ന് പൊങ്കൽ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിനെക്കുറിച്ച് ആരാധകരും വൻ പ്രതീക്ഷയിലാണ്. കഴിഞ്ഞ ദിവസം മലേഷ്യയിലെ ബുകിത് ജലീൽ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു.
85000 ലധികം വരുന്ന കാണികള്‍ ഒരുമിച്ച് താരത്തിന് വേണ്ടി ഒന്നിച്ച് ഗാനം ആലപിച്ചതും തമിഴിലെ കൊറിയോഗ്രാഫര്‍മാര്‍ ചേര്‍ന്ന് താരത്തിന് വേണ്ടി നൃത്തം ചെയ്തതുമടക്കം അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു മലേഷ്യ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം യുവനടി പ്രീതി മുകുന്ദനും വിജയ്‌യുടെ സിനിമയില്‍ നിന്നുമുള്ള വിടവാങ്ങലിനെക്കുറിച്ച് വാചാലയായിരുന്നു.
ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രീതി വിജയ്‌യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായത്. "ഷൂട്ടിങ്ങിലായത് കൊണ്ട് മലേഷ്യയില്‍ നടന്ന ഓഡിയോ ലോഞ്ചിന് പോകാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷേ എന്ത് തന്നെയായാലും ജന നായകന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ പോയി കാണണം. ഒരു തലമുറയെ മൊത്തം സ്വാധീനിച്ച ആളാണ് അദ്ദേഹം.
എന്റെ കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ പാട്ടുകളും സിനിമകളും കണ്ടാണ് ഞാന്‍ വളര്‍ന്നത്."- താരം പറഞ്ഞു. വിജയ്‌യുടെ തുപ്പാക്കിയും, ഗില്ലിയുമാണ് ഏറ്റവും ഇഷ്ടപ്പെട്ട പടമെന്നും അദ്ദേഹത്തിന്റെ ഏറ്റവും ചിരിപ്പിച്ച സിനിമയാണ് ശിവകാശിയെന്നും പ്രീതി പറഞ്ഞു. വിജയ് സാറിന്റെ അഭാവം സിനിമാ മേഖലക്ക് വലിയ മിസ്സായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
സായ് അഭ്യങ്കര്‍ സംഗീതം നല്‍കിയ ആസൈ കൂട ഗാനത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ആദ്യ ചിത്രം തെലുങ്കിലെ ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ട ഓം ഭീം ബുഷായിരുന്നു. മേനേ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെ മലയാളത്തിലും പ്രീതി അരങ്ങേറ്റം കുറിച്ചിരുന്നു. നിവിൻ പോളി നായകനായെത്തിയ സർവ്വം മായ ആണ് പ്രീതിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates