

വിജയ് ചിത്രം 'ജന നായകൻ' ചോർന്നതിന് പിന്നാലെ വലിയ തോതിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പൈറസിക്കെതിരെ ഒരു വിഭാഗം രംഗത്തെത്തുമ്പോൾ വിജയ് തന്നെ ചിത്രം ചോർത്തിയതാണെന്ന് പറഞ്ഞ് മറ്റൊരു വിഭാഗവുമെത്തി. ജനുവരി 9 ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമയാണ് സെൻസർ ബോർഡിന്റെ നൂലാമാലകളിൽപ്പെട്ട് നാല് മാസമായി പെട്ടിയിലിരിക്കുന്നത്.
500 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ഇതിൽ വിജയ്‌യുടെ പ്രതിഫലം തന്നെ 250 കോടി വരും. 'അണ്ണന്റെ അവസ്ഥയിൽ സങ്കടമുണ്ട്... രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വച്ചതിൽ പിന്നെ മൊത്തം ഒരു ശൂന്യതയാണ്'- എന്നാണ് ആരാധകരടക്കം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ജന നായകൻ എക്സിൽ ചോർന്നതിന് പിന്നാലെ നിർമാതാക്കൾ ഈ പ്രിന്റ് നീക്കം ചെയ്തു. ചിത്രത്തിന്റെ കോപ്പി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കാണുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു.
എന്നാല്‍ വിഷയത്തില്‍ വിജയ് ഇതുവരെ പ്രതികരിക്കാത്തതില്‍ വൻതോതിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. ജന നായകൻ പോലെ റിലീസിന് മുൻപ് ഇന്റർനെറ്റിൽ ചോർന്ന മറ്റു സിനിമകളിലൂടെ.
ജഗ്ഗു ഭായ്
ശരത് കുമാറിനെ നായകനാക്കി കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജഗ്ഗു ഭായ്. ഓൺലൈനിൽ ആദ്യം ചോർന്ന ചിത്രമായിരുന്നു ഇത്. 2010ല്‍ തിയറ്ററിലെത്തേണ്ട ചിത്രമായിരുന്നു ജഗ്ഗു ഭായ്. എന്നാല്‍ റിലീസിന് മുൻപ് ക്ലൈമാക്‌സ് സീന്‍ ലീക്കായിരുന്നു. ഇതേത്തുടര്‍ന്ന് ഈ രംഗങ്ങള്‍ റീഷൂട്ട് ചെയ്താണ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.
അത്തരിന്‍ടികി ദാരേദി
പവന്‍ കല്യാണിനെ നായകനാക്കി ത്രിവിക്രം സംവിധാനം ചെയ്ത അത്തരിന്‍ടികി ദാരേദിക്കും വലിയൊരു തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആണ് ചിത്രത്തിലെ ഒന്നരമണിക്കൂറോളം വരുന്ന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. അണിയറപ്രവര്‍ത്തകരും ആരാധകരും ഒരുപോലെ പ്രതിസന്ധിയിലായിട്ടും റിലീസിന് ശേഷം ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറി. പവന്‍ കല്യാണിന്റെ അവസാന സൂപ്പര്‍ ഹിറ്റും അത്തരിന്‍ടികി ദാരേദിയായിരുന്നു.
പ്രേമം
മലയാളത്തിലും റിലീസിന് മുൻപ് ചിത്രം ഓൺലൈനിൽ പ്രചരിച്ച സംഭവമുണ്ടായിട്ടുണ്ട്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ പ്രേമമായിരുന്നു അത്. റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസമായിരുന്നു ഈ നിവിൻ പോളി ചിത്രത്തിന്റെ സെൻസർ കോപ്പി ചോർന്നത്. ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായിട്ടു പോലും 75 കോടിയോളം ചിത്രം തിയറ്ററുകളിൽ കളക്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates