

തന്റെ സിനിമയെക്കുറിച്ചുള്ള അര്‍ഷദ് വാര്‍സിയുടെ വാക്കുകളോട് പ്രതികരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ബോളിവുഡ് ചിത്രം ഹല്‍ചലില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള അര്‍ഷദിന്റെ വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഹല്‍ചല്‍ തനിക്കൊരു ദുരനുഭവം ആയിരുന്നുവെന്നാണ് അര്‍ഷദ് പറഞ്ഞത്.
മലയാള ചിത്രം ഗോഡ്ഫാദറിന്റെ ഹിന്ദി റീമേക്കാണ് പ്രിയദര്‍ശന്‍ ഒരുക്കിയ ഹല്‍ചല്‍. അക്ഷയ് ഖന്നയും കരീന കപൂറുമായിരുന്നു പ്രധാന താരങ്ങള്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം കാണുകയും ചെയ്തു. എന്നാല്‍ തനിക്ക് ദുരന്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ഹല്‍ചല്‍ എന്നാണ് ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ഷദ് വാര്‍സി പറഞ്ഞത്.
ഇതിനോടാണ് പ്രിയദര്‍ശന്‍ പ്രതികരിച്ചിരിക്കുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്റെ പ്രതികരണം. ''അദ്ദേഹം പറഞ്ഞത് വായിച്ചപ്പോള്‍ എനിക്ക് വല്ലാതെ വിഷമമായി. ചിലപ്പോള്‍ അദ്ദേഹം പറഞ്ഞത് തെറ്റായി വ്യഖ്യാനിച്ചതാകും. പക്ഷെ അദ്ദേഹം പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഞെട്ടിക്കുന്നതാണ്'' എന്നാണ് പ്രിയന്‍ പറയുന്നത്.
''റിലീസിന് ശേഷം അദ്ദേഹം എന്നെ വിളിക്കുകയും, പ്രിയന്‍ സാര്‍ എനിക്ക് ഇതുപോലെ പ്രശംസ കിട്ടുമെന്ന് കരുതിയിരുന്നില്ല എന്ന് പറയുകയും ചെയ്തിരുന്നു. അത് എന്റെ വിജയ സിനിമകളിലൊന്നാണ്. പിന്നെ എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. അര്‍ഷദിന്റെ ആരോപണം എന്നെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തിന് പരാതിപ്പെടാന്‍ യാതൊരു കാരണവുമില്ല'' എന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്.
''ഹല്‍ചല്‍ മോശം അനുഭവമായിരുന്നു. പ്രിയദര്‍ശന്‍ ആണ് സംവിധായകന്‍ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ഹേര ഫേരിയിലെ അക്ഷയ് കുമാറിന്റെ കഥാപാത്രം പോലെയാണെന്ന് നിർമാതാവ് പറഞ്ഞു. പക്ഷെ ആ സിനിമ ചെയ്യുമ്പോഴാണ് നീ അവന്റെ സുഹൃത്താണ് എന്ന് പറയുന്നതും അവനും നീയും സുഹൃത്തുക്കളാണ് എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നത്. ആകാശവും ഭൂമിയും പോലെ വ്യത്യാസമുണ്ട്'' എന്നാണ് നേരത്തെ അര്‍ഷദ് പറഞ്ഞത്.
''സെറ്റിലെത്തിയപ്പോള്‍ എനിക്ക് വലിയൊരു അടി കിട്ടിയത് പോലെയായിരുന്നു. പ്രിയനും ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ തെറ്റല്ല. ആ കഥാപാത്രം ചെയ്യാന്‍ വന്നവന്‍ എന്ന് മാത്രമേ ചിന്തിച്ചിട്ടുണ്ടാകൂ. ഇതൊരു ദുരന്തമാണെന്ന് മനസിലായി. പക്ഷെ കമ്മിറ്റ് ചെയ്തതാണ്, അതിനാല്‍ പൂര്‍ത്തിയാക്കി. അതൊരു മോശം അനുഭവമായിരുന്നു. പ്രിയന് അതൊന്നും അറിയുമായിരുന്നു എന്ന് തോന്നുന്നില്ല'' എന്നും അര്‍ഷദ് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates