

'ധുരന്ധർ' സംവിധായകൻ ആദിത്യ ധറിനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ. തന്റെ ശിഷ്യൻ തന്നേക്കാൾ മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, ഒരു വെള്ളിയാഴ്ച റിലീസിന്റെ ആശങ്ക ഇപ്പോഴും തന്നെ വിട്ടുപോയിട്ടില്ല.
ഇന്നത്തെ ചില സംവിധായകർ സിനിമാ ലോകത്തിന്റെ യുക്തിക്ക് വിരുദ്ധമായി പോലും അതിരുകൾ ഭേദിക്കാൻ തയ്യാറാണെന്ന് പ്രിയദർശൻ കൂട്ടിച്ചേർത്തു. "ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ, രണ്ട് ദിവസത്തേക്ക് എനിക്ക് ടെൻഷനുണ്ട്, കാരണം ആദ്യത്തെ രണ്ട് ദിവസമാണ് നിങ്ങൾ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത്.
40 അല്ലെങ്കിൽ 50 വർഷങ്ങൾക്ക് ശേഷവും, ഓരോ റിലീസിനും എനിക്ക് ഇതേ ടെൻഷൻ ഉണ്ട്. ആളുകൾ ഇതിനെ എങ്ങനെ സ്വീകരിക്കും എന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു". - പ്രിയദർശൻ പറഞ്ഞു. ഭൂത് ബംഗ്ലായുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു പ്രിയദർശൻ.
ഏപ്രിൽ 10 നാണ് ചിത്രം റിലീസിനെത്തുന്നത്. "ചിലർക്ക് ധൈര്യമുണ്ട്. ഞാൻ രണ്ട് തരത്തിലുള്ള ആളുകളെ കണ്ടിട്ടുണ്ട്. ഒരാൾ 'അനിമൽ' സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വാങ്കയാണ്. മറ്റൊരാൾ ആദിത്യ ധറാണ്. നാല് മണിക്കൂർ ദൈർഘ്യമുള്ള സിനിമ ചെയ്യാൻ നിങ്ങൾക്ക് എവിടെ നിന്നാണ് ആത്മവിശ്വാസം ലഭിക്കുന്നതെന്ന് ഞാൻ അവരോട് ചോദിച്ചിട്ടുണ്ട്.
ഇത് വർക്ക് ചെയ്യും സാർ എന്നാണ് അവർ പറഞ്ഞത്. ഇതൊരു ഹിറ്റ് സിനിമയുടെ എല്ലാ സിദ്ധാന്തങ്ങൾക്കും എതിരാണ്. ഒരു നിർമ്മാതാവും നാല് മണിക്കൂർ ദൈർഘ്യമുള്ള സിനിമ ചെയ്യാൻ നിങ്ങളെ അനുവദിക്കില്ല, പക്ഷേ സംവിധായകന്റെ വിശ്വാസമാണ് ഏറ്റവും പ്രധാനം."- പ്രിയദർശൻ പറഞ്ഞു.
ആദിത്യയെ താൻ ഒന്നും പ്രത്യേകം പഠിപ്പിച്ചിട്ടില്ലെന്നും കൂടെ പ്രവർത്തിച്ചപ്പോൾ അദ്ദേഹം സ്വയം കാര്യങ്ങൾ പഠിച്ചെടുത്തതാണെന്നും പ്രിയദർശൻ വെളിപ്പെടുത്തി. സിനിമ കാണുന്നതിലൂടെയും പ്രഗത്ഭരെ നിരീക്ഷിക്കുന്നതിലൂടെയുമാണ് താനും സിനിമ പഠിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
"അദ്ദേഹം എന്നേക്കാൾ നന്നായി കാര്യങ്ങൾ ചെയ്തു, അതാണ് ധുരന്ധർ എന്ന ചിത്രമായി മാറിയത്," എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. പ്രിയദർശന്റെ 'ആക്രോശ്', 'തേസ്' തുടങ്ങിയ സിനിമകളിൽ സഹായിയായി പ്രവർത്തിച്ചുകൊണ്ടാണ് ആദിത്യ തന്റെ കരിയർ ആരംഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates